രാക്ക

ആറ്റ്‌ലിയുടെ സയൻസ് ഫിക്ഷൻ ചിത്രം ‘രാക്കയിൽ’ ട്രിപ്പിൾ വേഷത്തിൽ അല്ലു അർജുൻ; ദീപികക്ക് കാവലായി രശ്മിക

തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം 'രാക്ക'യെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് ഇപ്പോൾ സോക്ഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുൻ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദൈവിക പോരാളിയുടെ വേഷത്തിലും നെഗറ്റീവ് ഷേഡുള്ള മറ്റൊരു കഥാപാത്രത്തിലുമായി താരം സ്ക്രീനിലെത്തുമ്പോൾ, മൂന്നാം കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ വന്യമൃഗങ്ങളും പുതിയ ജീവികളും വ്യത്യസ്ത വർഗ്ഗങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്. ബോളിവുഡ് താരം ദീപിക പദുകോൺ പുരാണ വേദിക് കാലഘട്ടത്തിലെ ഗർഭിണിയായ സ്ത്രീയായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. താരം ഇതിനോടകം തന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കിയതായാണ് സൂചന.

ദീപികയുടെ കഥാപാത്രത്തിന്റെ സംരക്ഷകയായി എത്തുന്ന നിർണായക വേഷത്തിലാണ് രശ്മിക മന്ദാന അഭിനയിക്കുന്നത്. ജാൻവി കപൂർ ഒരു ഗോത്ര പെൺകുട്ടിയുടെ വേഷത്തിലെത്തുമ്പോൾ, മലയാളിയായ ഐശ്വര്യ ലക്ഷ്മി നെഗറ്റീവ് ഷേഡുള്ള വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

മൃണാൾ താക്കൂർ, രമ്യ കൃഷ്ണൻ, യോഗി ബാബു, ജിം സർഭ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനിടയിൽ വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അണിയറപ്രവർത്തകർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങളും സിനിമാലോകത്ത് സജീവമാണ്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വൻ സെറ്റൊരുക്കി അടുത്ത മാസം ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. രശ്മിക മന്ദാനക്ക് മുമ്പ് പരിക്കേറ്റതിനെ തുടർന്നുള്ള വിശ്രമത്തിന് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിക്കുന്നത്. ചിത്രത്തിലെ നിർണായകമായ ഇന്റർവൽ ബ്ലോക്ക് ആക്ഷൻ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Tags:    
News Summary - Allu Arjun to Play Triple Role in Pan-India Project Raaka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.