അക്ഷയ് കുമാർ നായകനായെത്തിയ ബോളിവുഡ് ചിത്രം 'രാം സേതു'വിനെതിരെ പരാതിയുമായി പഞ്ചാബിൽ നിന്നുള്ള ചരിത്ര ഗവേഷകൻ. തന്‍റെ ജീവിതകഥയും ഗവേഷണവുമാണ് സിനിമയിൽ അനുമതിയില്ലാതെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് അശോക് കുമാർ കൈന്ത് എന്നയാൾ പറയുന്നത്. ശ്രീലങ്കൻ സർക്കാറിന്‍റെ രാമായൺ റിസർച് കമ്മിറ്റി മേധാവിയാണ് അശോക് കുമാർ.
ഹിന്ദു പുരാണത്തിൽ പറയുന്ന രാം സേതു തേടിയിറങ്ങുന്ന ഗവേഷകരുടെ കഥയാണ് അഭിഷേക് ശർമ സംവിധാനം ചെയ്ത സിനിമയിലേത്. ഡോ. ആര്യൻ എന്നാണ് അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. തന്‍റെ ജീവിതമാണ് ഈ കഥാപാത്രത്തിലൂടെ കാണിച്ചിരിക്കുന്നതെന്നാണ് അശോക് കുമാർ കൈന്ത് അവകാശപ്പെടുന്നത്. രാമായണത്തിൽ പറയുന്ന സംഭവങ്ങൾ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താൻ നടത്തിയ ഗവേഷണങ്ങളാണ് സിനിമയിൽ പറയുന്നത്. എന്നാൽ സിനിമയിൽ പലകാര്യങ്ങളും കെട്ടിച്ചമച്ചിട്ടുണ്ട്. സിനിമക്കാർ തന്നെ സമീപിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാനാവുമായിരുന്നു -അശോക് കുമാർ കൈന്ത് പറയുന്നു.
ശ്രീലങ്കൻ സർക്കാറിന്‍റെ ഭാഗമായി രാമായണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഗവേഷണമാണ് അശോക് കുമാർ കൈന്ത് ചെയ്യുന്നത്. രാവണൻ സീതയെ തട്ടിയെടുത്ത് താമസിപ്പിച്ച അശോക വനി ഉൾപ്പെടെ രാമായണവുമായി ബന്ധപ്പെട്ട 50ഓളം സ്ഥലങ്ങൾ തന്‍റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.