'എന്റെ പ്രശ്‌നങ്ങൾ കാരണം നിങ്ങൾ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്' വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് വിജയ്

തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്‌യും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന തർക്കം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. വിവാദങ്ങൾക്ക് ദളപതി നേരിട്ട് പ്രതികരണം അറിയിച്ചിരുന്നില്ല. എന്നാൽ തന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിക്കുകയാണ് താരമിപ്പോൾ. ചെന്നൈയിൽ നടന്ന തമിഴഗ വെട്രി കഴകത്തിന്റെ (ടി.വി.കെ) വനിതാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വിജയ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരമായി വരുന്ന തനിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു. 'ദയവായി എന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല പ്രശ്‌നങ്ങളെക്കുറിച്ച് വിഷമിക്കരുത്. ആ പ്രശ്‌നങ്ങൾ നിങ്ങളുടെ സമയത്തിന് വിലപ്പെട്ടതല്ല. ഞാൻ അവ സ്വയം കൈകാര്യം ചെയ്യും. എന്റെ പ്രശ്‌നങ്ങൾ കാരണം നിങ്ങൾ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ദയവായി എനിക്ക് വേണ്ടി ആ ഭാരം ചുമക്കരുത്. പകരം, നമുക്ക് ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം' വിജയ് പറഞ്ഞു.

വിജയിയുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സംഗീതയുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരാവുന്നത്. സ്​പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരു പശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ള കാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ചെങ്കൽപേട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ് ഹരജിയുള്ളത്. ഏപ്രിൽ 20ന് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി വിജയിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിയിൽ നേരിട്ട് ഹാജരാവണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. ഏപ്രിൽ 20ന് തന്നെയാണ് ഹരജി വീണ്ടും പരിഗണിക്കുക.

വിജയിയുടെ ഭാര്യയായ സംഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. ശ്രീലങ്ക കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സ്വർണലിംഗമാണ് സംഗീതയുടെ പിതാവ്. വിജയ്‌യുടെ പൂവെ ഉനക്കാകെ വൻ ഹിറ്റായതിനെ തുടർന്ന് സംഗീത ഇന്ത്യയിലെത്തി താരത്തെ കാണുകയായിരുന്നു. കൂടിക്കാഴ്ചക്കൊടുവിൽ ഇരുവരും പ്രണയത്തിലാവുകയും ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

Tags:    
News Summary - Vijay Thalapathy Breaks Silence over Divorce Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.