ന്യൂയോർക്ക്: ഇതിഹാസ നായകൻ ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസായിരുന്നു. 1960കളിലെ ഹിറ്റ് സീരീസായ 'ദി മാൻ ഫ്രം അങ്കിളിലെ' ഇല്യ കുര്യാക്കിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൗമാരപ്രായക്കാർക്കിടയിൽ കോളിളക്കം സൃഷ്ടിച്ച നടനാണ്. ന്യൂയോർക്ക് പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിലായിരുന്നു മരണം.
'എ നൈറ്റ് ടു റിമെമ്പർ' (ടൈറ്റാനിക്കിനെ കുറിച്ച്), 'ദി ഗ്രേറ്റ് എസ്കേപ്പ്', 'ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ്' തുടങ്ങിയ ചിത്രങ്ങളിൽ മക്കല്ലം മികച്ച പ്രകടനം കാഴ്ചവെച്ചു. 'ദി മാൻ ഫ്രം അങ്കിൾ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മക്കല്ലം അറിയപ്പെടുന്നത്. പരമ്പര 1968ലാണ് അവസാനിച്ചത്. ഇതിലെ ഇല്യ കുര്യാക്കിൻ എന്ന റഷ്യൻ ഏജന്‍റിനെ തേടി നിരവധി അവാർഡുകളാണ് എത്തിയത്. എമ്മി, ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചു. 1975-ൽ 'ദി ഇൻവിസിബിൾ മാൻ' എന്ന ഹ്രസ്വകാല സയൻസ് ഫിക്ഷൻ പരമ്പരയിലും അദ്ദേഹം പ്രധാന വേഷം ചെയ്തു. 1979 മുതൽ 1982 വരെ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ പരമ്പരയായ 'സഫയർ ആൻഡ് സ്റ്റീലിൽ' അദ്ദേഹം അഭിനയിച്ചു.
'പെറി മേസൺ', 'ദി ഔട്ടർ ലിമിറ്റ്സ്', 'മർഡർ, ഷീ റൈറ്റ്', 'സെക്സ് ആൻഡ് ദി സിറ്റി' എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളിലും അതിഥി വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'എൻസിഐഎസ്'- ന്റെ 450-ലധികം എപ്പിസോഡുകളിൽ പോസ്റ്റ്‌മോർട്ടം വിദഗ്ധനായും അദ്ദേഹം വേഷമിട്ടു.
ഗ്ലാസ്‌ഗോയിലാണ് മക്കല്ലം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അതുകൊണ്ട് തന്നെ ഒരു അഭിനേതാവായി ജോലി കണ്ടെത്തുന്നതിന് മുമ്പ് സംഗീത മേഖലയിലാണ് മക്കല്ലം തന്‍റെ കരിയർ തുടങ്ങിയത്. സിംഫണി ഓർക്കസ്ട്രകളും മറ്റും അദ്ദേഹം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.