1000 വർഷങ്ങൾക്ക് ശേഷം ആ ചരിത്രം വെള്ളിത്തിരയിലേക്ക്; സോമനാഥ ക്ഷേത്രത്തിന്റെ കഥയുമായി ബൻസാലിയും കേതൻ മേത്തയും

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരായ സഞ്ജയ് ലീല ബൻസാലിയും കേതൻ മേത്തയും കൈകോർക്കുന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ചരിത്രപ്രധാനമായ ആക്രമണത്തെയും അതിജീവനത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ജയ് സോമനാഥ്'. 2027ൽ ചിത്രം പ്രദർശനത്തിനെത്തും. ബൻസാലി പ്രൊഡക്ഷൻസും മായ മൂവീസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. സംവിധായകൻ കേതൻ മേത്തയാണ് സംവിധാനവും രചനയും.

ക്രിസ്തുവർഷം 1025-1026 കാലഘട്ടത്തിൽ ഗസ്‌നിയിലെ മഹ്മൂദ് സോമനാഥ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവമാണ് സിനിമയുടെ പ്രമേയം. ക്ഷേത്രം തകർക്കപ്പെട്ടതും പിന്നീട് പലതവണ അത് പുനർനിർമ്മിക്കപ്പെട്ടതും ഭാരതീയ നാഗരികതയുടെ അതിജീവനത്തിന്റെ പ്രതീകമായി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഗസ്‌നി ആക്രമണം നടന്നിട്ട് 1000 വർഷം തികയുന്ന വേളയിലാണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോയിൽ ക്ഷേത്രം തകർക്കുന്നതും പുനർനിർമിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ അഭിനയിക്കുന്ന താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ബൻസാലി പ്രൊഡക്ഷൻസിന്റെ സിനിമയായതിനാൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ തന്നെ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. വരും മാസങ്ങളിൽ താരനിരയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജയ് ലീല ബൻസാലി നിലവിൽ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന് ശേഷമായിരിക്കും 'ജയ് സോമനാഥ്' പൂർണ്ണമായി ആരംഭിക്കുക.

Tags:    
News Summary - Bhansali and Ketan Mehta with the story of Somnath Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.