കൊച്ചി: താരസംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച എക്‌സിക്യൂട്ടിവ് അംഗം അൻസിബ ഹസന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ടിനി ടോം വർഗീയവാദിയാണെന്ന് പറയുന്നത് മഹാമണ്ടത്തരമാണ്. ജിഹാദിയെന്ന് വിളിച്ചുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ടിനി ടോം അങ്ങനെയുള്ള ആളല്ലെന്നും ജോയ് മാത്യു പറഞ്ഞു.
സംഘടനയിൽ അപക്വമായ രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളാണ് അമ്മയിലെ ഇപ്പോഴത്തെ പ്രശ്‌നം. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പൊലീസിൽ നേരിട്ട് പരാതി നൽകിയാൽ പോരേ? എന്തിനാണ് മാധ്യമങ്ങളുടെ വന്ന് പറയുന്നത്? എനിക്ക് സംഘടനയോടുള്ള താത്പര്യം നശിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാണെങ്കിലും ഞാൻ ദീർഘാവധിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അപക്വമായാണ് സംഘടനയിൽ കാര്യങ്ങൾ നടത്തുന്നത്. യോഗങ്ങളിൽപ്പോലും അച്ചടക്കം പാലിക്കുന്നില്ല. വാദിച്ച് ജയിക്കുന്നതാണ് വലിയ കാര്യമെന്നാണ് ധാരണ. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾ വഴിയുള്ള വിവാദങ്ങളെ അറിയുള്ളൂ. ഭാരവാഹികൾ ഒന്നും നേരിട്ട് പറയുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. ടിനി ടോം വർഗീയവാദിയാണെന്നാണ് പറയുന്നത് മഹാമണ്ടത്തരമാണ്. അവന്റെ വർഗം ഏതാണെന്ന് ടിനി ടോമിന് അറിയില്ല.
കലാകാരന്മാരിൽ വർഗീയത കുറവാണ്. സിനിമയിലോ നാടകത്തിലോ എഴുത്തുകാരിലോ ഒരു വർഗീയവാദിയേയോ കൊലപാതകിയേയോ നിങ്ങൾക്ക് കാണാൻ പറ്റില്ല. ജിഹാദി എന്ന് വിളിച്ചുവെന്ന് പറയുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ടിനി ടോം അങ്ങനെയൊരു ആളല്ല. മുൻപിൻ നോക്കാതെ കോമഡി പറയും. അത് കൊമേഡിയന്മാരുടെ മുഴുവൻ പ്രശ്‌നമാണ്. കൗണ്ടറടിച്ച് വലിയ ആളാവാൻ ശ്രമിക്കും. കൗണ്ടറുകളിൽ പൊളിറ്റിക്കലായ കുറേ കാര്യങ്ങളുണ്ടാവും. പൊളിറ്റിക്കൽ കറക്ട്‌നെസ് അവർക്ക് അറിയില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും നയിച്ചിരുന്ന കാലത്ത് മറുഭാഗത്ത് ഇരിക്കുന്നവർ മിണ്ടില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവർ പറയുന്ന കാര്യങ്ങൾ കൃത്യമായിരിക്കും. ഇപ്പോൾ ഓരോരുത്തരും താൻപോരിമ കാണിക്കുകയാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.