നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആശയെ കണ്ടെത്തിയത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ഉല്ലാസിന്റെ അവസ്ഥ പങ്കുവെച്ച് കൊണ്ടുള്ള നടൻ കണ്ണൻ സാഗറിന്റെ വാക്കുകളാണ്. നിഷയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചത്. ഭാര്യയുടെ ചലമനറ്റ ശരീരത്തിന് മുന്നിൽ ഹൃദയം തകർന്നിരിക്കുന്ന ഉല്ലാസിനെയാണ് കണ്ടെതെന്നാണെന്നാണ് നടൻ പറയുന്നത്.
കണ്ണൻ സാഗറിന്റെ വാക്കുകൾ...
ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയിൽ കരഞ്ഞു വീർത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാൻ ഉറക്കെ കരയാൻ വെമ്പിനിൽക്കുന്ന കണ്ണുകളാൽ നിസഹായാവസ്ഥയിൽ മറ്റൊന്നും ശ്രദ്ധയിൽ പെടാതെ, പെടുത്താൻ ശ്രമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തൊക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓർമകളുടെ വലയത്തിൽ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകൻ ഇരിക്കുന്നു. തങ്ങളുടെ സ്നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയൽവക്കം കാരിയെ ഒരു നോക്ക് കാണുവാൻ നിശബ്ദതയുടെ അകമ്പടിയാൽ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്നേഹിതർ, ചിലരുടെ കണ്ണുകൾ നിറയുന്നു. ചിലർ സാരിതലപ്പുകൊണ്ടു, മറ്റ് ചിലർ കയ്യിൽ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകൾ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയൽക്കാരിക്കൊപ്പമോ പങ്കുവച്ച നിമിഷങ്ങളെ ഓർത്തു ഒന്ന് വിങ്ങിപൊട്ടുന്നു...
ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയിൽ തന്റേതായ രണ്ട് ആൺമക്കൾ കസേരയിൽ ഇരുന്നു അടുത്ത നിമിഷം ആ വീട്ടിൽ നിന്നും തങ്ങളെ പോറ്റി വളർത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓർത്തു ഓർത്തു കരയുന്ന മക്കൾ, പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. തളർന്നിരിക്കുന്ന സഹപ്രവർത്തകൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയാറായി അദ്ദേഹം ആശുപത്രിയിലേക്ക്, ദുഃഖത്തിന്റെ ഭാരത്താൽ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു, നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകൾ, നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകൾ വേദനകൾ അല്ലേയെന്നുള്ള മുഖഭാവത്താൽ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കിൽ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവർത്തകർ..
നല്ലചൂടിൽ തകരം കൊണ്ടുള്ള താത്കാലിക പന്തലിൽ ഒരു നോക്ക് കാണുവാനും, സംസ്കാര ചടങ്ങിൽ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവർത്തകരും നിറഞ്ഞു നിൽക്കുന്നു, കർമ്മങ്ങൾ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാർഥനകളാൽ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവർക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം...
നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആൺമക്കൾ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു, കൂടെ സഹപ്രവർത്തകൻ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും, ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്നേഹവും ആത്മാർത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാൻ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാർക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു. അവസാനയാത്രയുടെ പര്യവസാനം സംസ്കാരചടങ്ങുകളിലേക്ക്.
ഇത് കഴിയലും വീണ്ടും സഹപ്രവർത്തകൻ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തിൽ നിറക്കാൻ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊർജ്ജം ഇല്ലായ്മയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകൾ വീണ്ടും പ്രേക്ഷകർക്ക് വിളമ്പി ദുഃഖങ്ങൾ മറക്കാമെന്നു ഒന്ന് തലയിൽ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്.
മനസ് മരവിച്ചു നല്ല വേദനയാൽ തകർന്നിരിക്കുന്നു എന്റേയും സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങൾ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാർത്തകൾ ആഘോഷമാക്കുന്നവർ ധർമ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലർത്തുക. അൽപ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നൽകാം ഒരു കലാകാരൻ എന്ന പരിഗണന നൽകി, തകരുന്ന മനസുകൾക്ക് ഒരു സ്വാന്തനമാകാം...പ്രിയ സോദരിക്ക് കണ്ണീർ പ്രണാമം...'; കണ്ണൻ സാഗർ കുറിച്ചു.
ചൊവ്വാഴ്ചയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നുള്ള നടന്റെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആശയെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.