മമ്മൂട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരവും മലയാള സിനിമയുടെ അതുല്യനായ കലാകാരനുമാണ് മമ്മൂട്ടി. എണ്ണിയാൽ ഒടുങ്ങാത്തത്ര ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇന്നും അഭിനയ ജീവിതം നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. റിട്ടയർമെന്‍റ് ഇല്ലാത്ത ജോലിയായതിനാൽ തന്നെ അഭിനയ ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. എന്നാലും കളങ്കാവൽ ഇറങ്ങിയതിനുശേഷം പലരും ഉന്നയിച്ച ചോദ്യമാണ് എന്തുകൊണ്ടാണ് ഇനിയും മമ്മൂട്ടി വിശ്രമ ജീവിതം സ്വീകരിക്കാത്തത് എന്ന്. ഇനിയും സിനിമ മേഖലയിൽ മമ്മൂട്ടിയുടെ അഭിനയ മികവിൽ സംശയപെടേണ്ട ഒരു മേഖലയുമില്ലാഞ്ഞിട്ടുകൂടി അദ്ദേഹം ഇപ്പോഴും സിനിമകൾ ചെയ്യുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
അടുത്തിടെ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ താൻ പണം സമ്പാദിക്കാനല്ല അഭിനയിക്കുന്നതെന്നും, തനിക്ക് സുരക്ഷിതവും സുഖപ്രദവുമായ ജീവിതം നയിക്കാൻ ഇനിയും പണം ആവശ്യമില്ലെന്നും നടൻ വെളിപെടുത്തി. '90 അല്ലെങ്കിൽ 100 വയസ്സുള്ളപ്പോഴും രാഷ്ട്രീയക്കാർ ഭരണത്തിൽ തുടരാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം സമ്പാദിക്കുന്നത്? അത് അദ്ദേഹത്തിനുവേണ്ടിയല്ല...സമ്പാദിക്കുന്ന മുഴുവൻ പണവും അദ്ദേഹം ഉപയോഗിക്കാൻ പോകുന്നില്ല. അവർക്ക് ലഭിക്കുന്ന സന്തോഷത്തിനുവേണ്ടിയാണ് അത്. ഞാൻ ഇവിടെ എന്നെ അംബാനിയുമായി താരതമ്യം ചെയ്യുന്നില്ല. ഞാൻ പറയുന്നത് അത് മനുഷ്യ സഹജമാണെന്നാണ്. നിങ്ങൾക്ക് എന്തുണ്ടെങ്കിലും, നിങ്ങൾക്ക് കൂടുതൽ ആവശ്യമായി വരും. അതാണ് അത്യാഗ്രഹം' മമ്മൂട്ടി പറഞ്ഞു.
അഭിനയിക്കുമ്പോൾ മരിച്ചു വീഴണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് താരങ്ങൾ ഉണ്ടെന്നും അവർക്ക് അഭിനയം ശ്വസനവായു പോലെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 'ഒരിക്കൽ വളരെ നല്ല നടനായിരുന്ന ഒരാൾ പിന്നീട് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കെയും, ഒരു വേഷത്തിനായി ക്ഷണിച്ചാൽ വന്ന് തന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കും' മമ്മൂട്ടി ചൂണ്ടിക്കാട്ടി.
പ്രശസ്ത തമിഴ് നടനും രാഷ്ട്രീയക്കാരനുമായ എം.ആർ. രാധയെ അദ്ദേഹം ഓർത്തു. ശാരീരികമായി വളരെ ദുർബലനായിരിക്കുകയും നടക്കാൻ കുറഞ്ഞത് രണ്ട് പേരുടെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോൾ പോലും, കാമറക്ക് മുന്നിൽ എത്തിയാൽ ഉടൻ തന്നെ അദ്ദേഹം ഒരു പവർഹൗസ് പെർഫോമറായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 'ശാരീരികമായി വളരെ ദുർബലനായിരിക്കുമ്പോൾ പോലും, ആളുകൾ അദ്ദേഹത്തെ വ്യത്യസ്ത വേഷങ്ങളിൽ അവതരിപ്പിച്ചു. അദ്ദേഹം സെറ്റിൽ എവിടെയെങ്കിലും ഇരിക്കുമായിരുന്നു. സംവിധായകൻ അദ്ദേഹത്തെ ഷോട്ടിന് വിളിക്കുമ്പോൾ രണ്ടുപേർ അദ്ദേഹത്തെ കൊണ്ടുവരും. സംവിധായകൻ 'സ്റ്റാർട്ട്, കാമറ' എന്ന് അലറുന്നതുവരെ അവർ അദ്ദേഹത്തെ മുറുകെ പിടിക്കുമായിരുന്നു. 'ആക്ഷൻ' കേട്ടയുടനെ സഹായികൾ ഉടൻ പോകും, രാധ പൂർണ്ണ ശക്തിയോടെ അഭിനയിക്കും. അങ്ങനെയുള്ള അഭിനേതാക്കൾ ഉണ്ടായിരുന്നു' മമ്മൂട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.