ഹൻസിക മോട്‌വാനി,
ഹൻസിക മോട്‌വാനി, സഹോദരൻ പ്രശാന്ത് മോട്‌വാനി എന്നിവർക്കെതിരെ ഗാർഹിക പീഡനവും ചൂഷണവും ആരോപിച്ച് പ്രശാന്ത് മോട്‌വാനിയുടെ മുൻ ഭാര്യ മുസ്‌കാൻ നാൻസി ജെയിംസ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ തന്നെ മനപ്പൂർവ്വം അപകീർത്തിപെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇപ്പോൾ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ സെഷൻസ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തുകൊണ്ട് മുസ്കാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹൻസിക.
ഹൻസികക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുസ്‌കാനെ തടയണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശിക്കണമെന്നും ഹരജിയിൽ നടി ആവശ്യപ്പെടുന്നു. ആരോപണങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്നും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനായി ഇവ മനപ്പൂർവ്വം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണെന്നും ഹൻസിക ആരോപിച്ചു. തങ്ങളിൽ നിന്നും കൈപ്പറ്റിയ 27 ലക്ഷം രൂപയുടെ തിരിച്ചടവ് ഒഴിവാക്കാൻ വേണ്ടിയാണ് മുസ്‌കാൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്നും ഹൻസിക ഹരജിയിൽ പറയുന്നുണ്ട്.
ഹൻസികയും പ്രശാന്തും തന്നെ ക്രൂരമായി ഉപദ്രവിക്കുകയും ചൂഷണത്തിന് ഇരയാക്കി എന്നും കാണിച്ച് മുസ്‌കാൻ ജെയിംസ് സമർപ്പിച്ച എഫ്.ഐ.ആറിലാണ് തർക്കം ആരംഭിച്ചത്. വിവാഹ ചടങ്ങുകളിൽ വിലകൂടിയ സമ്മാനങ്ങൾ അവർ ആവശ്യപ്പെട്ടിരുന്നുവെന്നും ദാമ്പത്യത്തിൽ നിന്നുള്ള സമ്മർദ്ദം തന്നെ ബെൽസ് പാൾസി എന്ന രോഗം വികസിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും മുസ്‌കാൻ ആരോപിക്കുന്നു.
എന്നാൽ സഹോദരന്റെ വിവാഹത്തിൽ തനിക്ക് വലിയ പങ്കുണ്ടായിരുന്നില്ലെന്നും ദമ്പതികൾക്കൊപ്പം താമസിക്കുന്നില്ലെന്നും വാദിച്ചുകൊണ്ട് ഹൻസിക എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ചു. കാലക്രമേണ അവരുടെ ബന്ധം വഷളായതിനാൽ അവരുടെ വ്യക്തിപരമായ തർക്കങ്ങളെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും നടി പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും വാദിച്ചുകൊണ്ട് ഹൻസിക നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവരുടെ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. സിവിൽ മാനനഷ്ടക്കേസിന് പുറമേ, അന്ധേരിയിലെ ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസിനെതിരെ ഹൻസിക ഒരു ക്രിമിനൽ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.