ജോ & ജോ സിനിമ കണ്ടിട്ട് കുറേ സ്ത്രീകൾ മെസേജ് അയച്ചിരുന്നു; 18+ ജാതി വിവേചനത്തെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട് ആരും അഭിപ്രായം പറയാൻ വന്നിട്ടില്ല- അരുൺ ഡി ജോസ്

2022 ൽ ജോ ആൻഡ് ജോ എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് 18+. യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തെ കുറിച്ചും തന്റെ സിനിമ വിശേഷങ്ങളെ കുറിച്ചും മാധ്യമത്തോട് വിശേഷങ്ങൾ പങ്കുവെക്കുന്നു അരുൺ ഡി ജോസ്.

• 18 +

എല്ലായിടത്തുനിന്നും നല്ല അഭിപ്രായങ്ങളാണ് സിനിമയ്ക്ക് കിട്ടുന്നത് . സിനിമയിപ്പോൾ അത്യാവശ്യം നല്ല രീതിയിൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജോ ആൻഡ് ജോ എന്ന സിനിമക്ക് ശേഷം അതേ കൂട്ടുകെട്ടിൽ പുറത്തുവരുന്ന മറ്റൊരു സിനിമയാണ് 18+. കൂട്ടുകെട്ട് എന്ന് പറഞ്ഞാൽ അഭിനേതാക്കളുടെ കാര്യത്തിൽ നെസ്ലിൻ - മാത്യു പോലുള്ള അഭിനേതാക്കളാണ് ഈ സിനിമയിലും വരുന്നത്. അത് മനഃപൂർവം സംഭവിച്ച ഒന്നല്ല. 18+ സിനിമയിലെ കഥക്ക് ആവശ്യമായ അഭിനേതാക്കൾ / അല്ലെങ്കിൽ ഈ പ്രായപരിധിയിൽ നിൽക്കുന്ന കഥാപാത്രങ്ങളായി അവരാണ് ഇപ്പോൾ നിലവിലുള്ളത്. മലയാള സിനിമയിൽ അതിലധികം ഓപ്ഷൻസ് ഒന്നും ഇപ്പൊ ഇല്ല. അതുകൊണ്ടാണ് ജോ ആൻഡ് ജോ എന്ന സിനിമക്ക് ശേഷം അവരെ വച്ച് തന്നെ ഈ സിനിമയും ഷൂട്ട് ചെയ്തത്. എന്നാൽ അവരുമായി വർക്ക് ചെയ്യാൻ വളരെ സുഖവുമാണ്.

• നെസ്ലിൻ - മാത്യു കൂട്ട്കെട്ട് ആവർത്തിക്കുമ്പോൾ

ജോ ആൻഡ് ജോ സിനിമയിലാണ് മുൻപ് അവരുടെ കൂടെ ഞാൻ വർക്ക് ചെയ്തത്. അതിനുശേഷം രണ്ടാമത്തെ സിനിമയായ 18+ലേക്ക് വരുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതും എന്റെ ആദ്യത്തെ സിനിമ തന്നെയാണ്. എല്ലാം ഒരു പുതിയ അനുഭവമായിട്ടാണ് ഞാൻ കാണുന്നത്. ഒരു പുതിയ സംവിധായകൻ ഒരു പുതിയ സിനിമ ചെയ്യുന്ന അതേ കൗതുകത്തോടെയാണ് ഞാൻ ഈ സിനിമയെയും സമീപിച്ചിരിക്കുന്നത്. പിന്നെ നെസ്ലിൻ - മാത്യു തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം ഗ്രാജ്വലി അവരുടെ അഭിനയത്തിൽ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് ഏതൊരു ആർട്ടിസ്റ്റാണെങ്കിലും അവരുടെ കഴിവുകളിൽ കൂടുതൽ മുൻപോട്ട് വന്നിരിക്കും. അത്തരത്തിലുള്ള മാറ്റം ഇവരിലും സംഭവിച്ചിട്ടുണ്ട്. അത് വളരെ സബ്ജക്റ്റീവായിട്ടുള്ള ഒരു കാര്യമാണ്. എല്ലാ ആർട്ടിസ്റ്റുകളിലും അക്കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് എല്ലാം നന്നാവുകയുള്ളൂ. അത് ഇവർക്ക് മാത്രം ഉണ്ടാകുന്ന പ്രത്യേകതയല്ല. എല്ലാ മേഖലയിലുള്ളവർക്കും ഉണ്ടാകുന്ന പ്രത്യേകതയാണ്.

• യുവത്വത്തിന്റെ കഥ പറയുന്ന സിനിമയും, ലൊക്കേഷൻ അനുഭവങ്ങളും

എന്റെ രണ്ടു സിനിമകളും യുവത്വത്തിന്റെ കഥ പറയുന്ന സിനിമകളാണ്. എന്നാൽ എന്റെ ഉള്ളിൽ സിനിമ ചെയ്യാനാഗ്രഹിക്കുന്ന മറ്റു സബ്ജക്ടുകളും ഉണ്ട്. ഇനി ഒരു പക്ഷേ അടുത്ത സിനിമകൾ വരുംതോറും അത്തരം കഥകളിലേക്ക് മാറി സഞ്ചരിക്കാനും സാധ്യതയുണ്ട്. കുട്ടികളെയും യൂത്തിനെയും ലക്ഷ്യം വെച്ചുകൊണ്ട് മാത്രം സിനിമ ചെയ്യാനുള്ള ഉദ്ദേശമൊന്നും എനിക്കില്ല. പിന്നെ ലൊക്കേഷൻ അനുഭവങ്ങൾ എന്നു പറഞ്ഞാൽ ഒരു ലൊക്കേഷനിൽ നടക്കുന്ന സംഭവം എപ്പോഴും സബ്ജക്റ്റീവ് ആണ്. അതായത് ആ ലൊക്കേഷനിലെ ആർട്ടിസ്റ്റുകളും നമ്മുടെ ടെക്നീഷ്യൻസും തമ്മിലുള്ള റാപ്പോയുടെ പുറത്താണ് രസകരമായ ചില സംഭവങ്ങളും തമാശകളും ഒക്കെ ഉണ്ടാകുന്നത്. അത് നമ്മൾ വിശദീകരിക്കാൻ നിന്നാൽ വളരെ ഒബ്ജക്റ്റീവ് ആയി പോകും. ഞാനത് ആസ്വദിച്ച ആ രീതിയിൽ ആയിരിക്കില്ല നിങ്ങൾക്കത് കേൾക്കുമ്പോൾ ഉൾക്കൊള്ളാനാവുക. അതിലൊരിക്കലും നമുക്ക് നരേറ്റ് ചെയ്യാൻ എളുപ്പമല്ല. അവിടെ ഞാൻ ആസ്വദിച്ച ഒരു തമാശ നിങ്ങളോടിപ്പോൾ ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്കത് ഉൾക്കൊള്ളാൻ പോലും കഴിയില്ല. അതാണ് യാഥാർത്ഥ്യം.

• സംവിധാനം മാത്രമല്ല അഭിനയവുമുണ്ട്

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്ന് പറയുന്നത് ചില സന്ദർഭങ്ങളിൽ ചെയ്യേണ്ടി വന്ന ഒന്നാണ്. അല്ലാതെ ഒരു അഭിനേതാവാവാൻ വേണ്ടി ഞാൻ മനഃപൂർവം അവസരങ്ങൾക്കായി ശ്രമിച്ചിട്ടില്ല. ആരോടും അവസരം തേടി നടന്നിട്ടുമില്ല.രാംദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിൽ ഞാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.അങ്ങനെയാണ് ആ സിനിമയിൽ ഞാൻ അഭിനയിച്ചത്.അത്തരത്തിൽ വർക്ക് ചെയ്ത ഒന്ന് രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ സിനിമ അഭിനയം ഗൗരവത്തോടെ എടുക്കാനുള്ള ഒരു തീരുമാനമൊന്നും നിലവിൽ ഉണ്ടായിട്ടില്ല.

• സിനിമകളിലൂടെ പൊളിറ്റിക്സ് പറയുമ്പോൾ

ജോ ആൻഡ് ജോ എന്ന സിനിമയിൽ ഞാൻ പാട്രിയാർക്കിയെയായിരുന്നു ചോദ്യം ചെയ്തിരുന്നത്. 18+ എന്ന സിനിമയിൽ ജാതി ബോധത്തെ അല്ലെങ്കിൽ ജാതി വിവേചനത്തെ ആയിരുന്നു ചോദ്യം ചെയ്യുന്നത്. തമാശ പടങ്ങളിലൂടെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളത് എന്റെ ബോധപൂർവ്വമുള്ള ഒരു തീരുമാനം തന്നെയാണ്. കാരണം കല എന്ന് പറയുന്നത് നമുക്കെപ്പോഴും എക്സ്പ്രസ് ചെയ്യാനുള്ള ഒരു മീഡിയമാണ്. ആ മീഡിയത്തിലൂടെ ആളുകളെ എന്റർടൈൻ ചെയ്യിക്കുക എന്നതിനോടൊപ്പം തന്നെ ആ ആർട്ട് നിർമ്മിക്കുന്ന ആളുടെ പൊളിറ്റിക്സ് കൂടി അതിൽ ഉൾപ്പെടുത്തുക എന്നുള്ള ആശയമാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിൽ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ അതിന്റേതായിട്ടുള്ള ശ്രമങ്ങളും സിനിമയിൽ പരമാവധി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

• കാസ്റ്റിസമില്ലാത്ത കേരളം

സ്ത്രീകൾക്ക് മാത്രം അവരുടെ ഇഷ്ടങ്ങളോട് എപ്പോഴും പെർമിഷൻ ചോദിക്കേണ്ടതുണ്ട്. ഒരിക്കലും പുരുഷന് അത് വേണ്ടി വരുന്നില്ല. ഇന്നും നമ്മൾ സ്ത്രീ വിമോചനത്തെ പറ്റിയൊക്കെ സംസാരിക്കുന്നുണ്ടെങ്കിലും ഒരു സ്ത്രീക്ക് വൈകിയിട്ട് പുറത്തു പോകണമെങ്കിൽ അവർക്ക് അച്ഛനോടോ അമ്മയോടോ ചേട്ടനോടോ എല്ലാം അനുവാദം ചോദിക്കേണ്ടി വരുന്നുണ്ട്. എന്നാൽ പുരുഷന് അത് വേണ്ടി വരുന്നില്ല. എന്നാപ്പിന്നെ എന്റെ സിനിമയെങ്കിലും അത് സാധ്യമായിക്കോട്ടെ എന്ന് കരുതിയാണ് അവർക്ക് അവരുടേതായ ഇഷ്ടങ്ങളെ ചൂസ് ചെയ്യാനുള്ള ഒരു അവസരം ഞാൻ എന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ നൽകുന്നത്. സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം ഞാൻ ശ്രദ്ധിച്ചു മനസ്സിലാക്കിയതാണ്. അല്ലാതെ ആരും എന്റെ അടുത്ത് വന്ന് പറഞ്ഞ കാര്യങ്ങളൊന്നുമല്ല. ഏതായാലും ജോ & ജോ സിനിമ കണ്ട സമയത്ത് കുറേ സ്ത്രീകൾ എനിക്ക് മെസ്സേജ് ചെയ്തിരുന്നു. അത് അവരുടെ കഥയാണെന്നും പറഞ്ഞിട്ട്. എന്നാൽ 18+ ജാതി വിവേചനത്തെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആരും വന്നിട്ടില്ല. കേരളത്തിൽ ജാതി വിവേചനം ഉണ്ട് എന്ന് പറയാൻ മലയാളികൾക്ക് ബുദ്ധിമുട്ടായതു കാരണം അതിനെക്കുറിച്ച് ആരും സംസാരിക്കാൻ വന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ജാതി വിവേചനം ഉണ്ടെന്നു പറയുമ്പോൾ മാത്രമേ നമുക്ക് ആവേശമുള്ളൂ. ഇവിടെ ഉണ്ടെന്ന് പറയുമ്പോൾ ആ ആവേശം ഇവിടെ ഉണ്ടാവില്ല.

• ആദ്യത്തെ സിനിമ ഡാഡികൂൾ

ഡാഡികൂൾ എന്ന സിനിമയിലാണ് ആദ്യമായി ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. അതിനുശേഷം ത്രൂഔട്ട് സിനിമയിൽ തന്നെയായിരുന്നു. ഞാൻ പഠിച്ചിരുന്ന സ്കൂളിലെ ഒരു അധ്യാപകൻ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പ്ലസ്ടുവിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഡോക്യുമെന്ററി ചെയ്യുകയും അത് വഴി കിട്ടിയ പ്രചോദനം മൂലമാണ് സിനിമ ചെയ്യണമെന്നും ഈ ഒരു മാധ്യമത്തിലേക്ക് വരണമെന്നും എല്ലാം ഉള്ള ആഗ്രഹം ഉണ്ടാകുന്നത് .ഞാൻ ജനിച്ചതും വളർന്നതും വയനാട്ടിലാണ്. മനോജ് കാരന്തൂർ എന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറുമായുള്ള പരിചയത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. അദ്ദേഹം ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്. എന്റെ ആഗ്രഹത്തെ മനസ്സിലാക്കിക്കൊണ്ട് ആൾ ആഷിക് അബുവിനോട് സംസാരിക്കുകയും ഒരു അവസരം വന്ന സമയത്ത് അവർ എന്നെ ഡാഡികൂളിലേക്ക് വിളിക്കുകയുമായിരുന്നു.

• പുതിയ വർക്കുകൾ

ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒഫീഷ്യലി അന്നൗൺസ്‌ ചെയ്യാനുള്ള സാഹചര്യത്തിലേക്ക് ഒന്നും എത്തിയിട്ടില്ല.


Tags:    
News Summary - Directer Arun D Jose About His new Movie 18+ , latest Interview Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.