അമിതാഭ് ബച്ചൻ
പ്രായം എന്നത് കേവലം അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. 83-ാം വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനെക്കുറിച്ചും തന്റെ ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വാക്കുകൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ആരോഗ്യത്തിനായി ഒരു മനുഷ്യൻ ചുരുങ്ങിയത് ഏഴ് മണിക്കൂർ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നതെങ്കിലും, തനിക്ക് ഉറക്കത്തേക്കാൾ പ്രധാനം ജോലിയാണെന്നാണ് അദ്ദേഹം തന്റെ ബ്ലോഗിലൂടെ കുറിച്ചത്.
ജോലിയോടുള്ള അമിതമായ താല്പര്യം കാരണം രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 'എന്തുകൊണ്ടാണ് ഉറങ്ങാത്തത്? കാരണം ഉറക്കത്തേക്കാൾ പ്രധാനം ജോലിയാണ്. ഏഴ് മണിക്കൂർ ഉറക്കം ശരീരത്തിന്റെ വളർച്ചക്കും കേടുപാടുകൾ തീർക്കുന്നതിനും അത്യാവശ്യമാണെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ടെങ്കിലും, ചെയ്യാനുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' ബച്ചൻ എഴുതി. അർദ്ധരാത്രിയിലെ നിശബ്ദതയിൽ സിതാറിന്റെയോ ഗിറ്റാറിന്റെയോ ശാന്തമായ സംഗീതം ആസ്വദിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജോലി തുടരുന്നത്. ഇത്തരത്തിലുള്ള സംഗീതം മനസ്സിന് സമാധാനം നൽകുമെന്നും എന്നാൽ ജോലിയാണ് തന്റെ ജീവിതത്തിന്റെ സത്തയെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ജോലിയോടുള്ള ഈ തീക്ഷ്ണമായ മനോഭാവം വെറുതെ ഉണ്ടായതല്ല. 1990-കളിൽ തന്റെ നിർമാണ കമ്പനിയായ എ.ബി.സി.എൽ തകരുകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്ത നാളുകൾ അദ്ദേഹം മറന്നിട്ടില്ല. അന്ന് ദാരിദ്രത്തിന്‍റെ വക്കിലെത്തിയ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് 'കൗൺ ബനേഗ ക്രോർപതി' എന്ന ടെലിവിഷൻ പരിപാടിയും 'മൊഹബത്തേൻ' എന്ന സിനിമയുമായിരുന്നു. ആ കാലഘട്ടം പഠിപ്പിച്ച പാഠങ്ങളാണ് വിശ്രമമില്ലാതെ ഓടാൻ ഇന്നും അദ്ദേഹത്തിന് പ്രേരണയാകുന്നത്.
നിലവിൽ സിനിമാ ലോകത്തും ടെലിവിഷനിലും ഒരുപോലെ സജീവമാണ് അദ്ദേഹം. കൗൺ ബനേഗ ക്രോർപതിയുടെ 18-ാം സീസണിന്റെ തയാറെടുപ്പിലാണ് അദ്ദേഹം ഇപ്പോൾ. കൂടാതെ, ലോകമെമ്പാടും വലിയ തരംഗമുണ്ടാക്കിയ 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അശ്വത്ഥാമാവായി അദ്ദേഹം വീണ്ടും സ്ക്രീനിലെത്തും. എത്ര വലിയ ഉയരങ്ങൾ കീഴടക്കിയാലും കഠിനാധ്വാനം തുടരണമെന്ന അമിതാഭ് ജീവിതസന്ദേശം എല്ലാ തലമുറകൾക്കും പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.