'ഒരു വോട്ടർ എന്ന നിലയിൽ ഈ ആവശ്യങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നു'; മുഖ്യമന്ത്രി വിജയ്‌യോട് ആദ്യ അഭ്യർത്ഥനയുമായി വിശാൽ

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 'ദളപതി' വിജയ്‌യെ നടൻ വിശാൽ അഭിനന്ദിച്ചു. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്. സിനിമാ മേഖലയിൽ നിന്നുള്ള ഒരാൾ സംസ്ഥാനത്തിന്റെ അമരത്തേക്ക് എത്തിയത് കാണുന്നതിൽ വലിയ അഭിമാനമുണ്ടെന്നും, വരാനിരിക്കുന്ന കാലം തമിഴ്‌നാടിന്റെ സുവർണ്ണകാലമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കും മന്ത്രിമാർക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നു.

ഒരു വോട്ടർ എന്ന നിലയിലും, കഴിഞ്ഞ 32 വർഷമായി വിജയ്‌യെ വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് എന്ന നിലയിലും ചില പ്രധാന ആവശ്യങ്ങളും വിശാൽ മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി തന്റെ വസതിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പോകുന്ന സമയത്ത്, വഴിയരികിൽ പൊരിവെയിലത്ത് മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്ന വനിതാ പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇവർക്കായി 'മൊബൈൽ ടോയ്‌ലറ്റ്' സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വിശാൽ പ്രത്യേകം അഭ്യർത്ഥിച്ചു.

ഭരണപരമായ മറ്റു കാര്യങ്ങളെക്കുറിച്ചും വിശാൽ തന്റെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ 30 വർഷമായി വലിയ മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്നും, മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടുന്നത് ഒരു മികച്ച ഭരണാധികാരി എന്ന നിലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും വിശാൽ കൂട്ടിച്ചേർത്തു.

വിശാലിനെ കൂടാതെ സിനിമാ രംഗത്തെ പല പ്രമുഖരും വിജയ്‌യെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വിജയ്‌യെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്ത എസ്.ജെ. സൂര്യയും തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. 'ഇളയദളപതി'യിൽ തുടങ്ങി 'ദളപതി'യായും ഇപ്പോൾ തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും മാറിയ തന്റെ സുഹൃത്തിനെ ഭരണാധികാരിയുടെ കസേരയിൽ കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

Tags:    
News Summary - Vishal tells TN CM Vijay, May this be the golden era of our state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.