വിജയ് പെരമ്പൂരിൽ പത്രിക സമർപ്പിച്ചു; സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് കോടികളുടെ ആസ്തി

ചെന്നൈയിലെ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പത്രിക സമർപ്പിച്ച് നടനും ടി.വി.കെ നേതാവുമായ വിജയ്. പത്രിക സമർപ്പണത്തിന് ശേഷം ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ വിസിൽ ചിഹ്നത്തെ പിന്തുണക്കണമെന്നും വിജയ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. തമിഴ് നാട്ടിലെ ഏറ്റവും സമ്പന്നരായ നടൻമാരിൽ ഒരാളായ വിജയ്‍യുടെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ ആസ്തി വിവരങ്ങൾ അറിയാനുള്ള ചർച്ചയിലായിരുന്നു സമൂഹ മാധ്യമങ്ങൾ.

എന്നാൽ പുറത്തുവരുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിജയ് തന്റെ സത്യവാങ്മൂലത്തിൽ 615 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 405 കോടി രൂപയുടെ ജംഗമ ആസ്തികളും (പണം, ബാങ്ക് നിക്ഷേപങ്ങൾ, സ്വർണ്ണാഭരണങ്ങൾ, കാർ, ഇരുചക്ര വാഹനങ്ങൾ, ഓഹരികൾ, ഫർണിച്ചർ) 210 കോടി രൂപയുടെ സ്ഥാവര ആസ്തികളും (ഭൂമി, വീട്, കെട്ടിടങ്ങൾ) ഉൾപ്പെടുന്നു.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രചാരണ വാഹനത്തിൽ വിജയ് അനുയായികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസംഗത്തിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെ വിമർശിക്കുകയും തമിഴ്‌നാടിന്റെ നിലവിലെ അവസ്ഥക്ക് ഉത്തരവാദി അവരാണെന്ന് ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ലക്ഷ്യം വെച്ചും വിജയ് സംസാരിക്കുകയുണ്ടായി.

പൊതുജനങ്ങളെ സേവിക്കുന്നതിനും അവരുടെ പിന്തുണ തിരിച്ചുപിടിക്കുന്നതിനുമായാണ് സുഖകരമായ ജീവിതത്തിൽ നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് വിജയ് പറഞ്ഞു. സത്യസന്ധനും പ്രതിബദ്ധതയുള്ളവനുമായി തുടരുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പ് നൽകി. പെരമ്പൂർ പോലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ വിജയ് ചോദ്യം ചെയ്യുകയും ഭരണ നിലവാരത്തെ വിമർശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യം ശരിയായ ഭരണത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് അദ്ദേഹം താമസക്കാരോട് ചോദിച്ചു. തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് പ്രവേശിച്ചതോടെ വിജയ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ മത്സരം ശക്തമാക്കിയിട്ടുണ്ട്. തന്റെ ജനപ്രീതി തെരഞ്ഞെടുപ്പ് വിജയമാക്കി മാറ്റാനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

Tags:    
News Summary - TVK Chief Vijay Declares Assets Worth Crore In Election Affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.