ശോഭിത ധൂലിപാല
2018ൽ പുറത്തിറങ്ങിയ 'ഗൂഢാചാരി'ക്ക് ശേഷം ശോഭിത ധൂലിപാല വീണ്ടും ഒരു സമ്പൂർണ്ണ തെലുങ്ക് ചിത്രവുമായി എത്തുന്നു. 'ചീകാറ്റിലോ' എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. ഈ അവസരത്തിൽ സിനിമയിലെ തന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും ബോളിവുഡിലെ പി.ആർ തന്ത്രങ്ങളെക്കുറിച്ചും താരം സംസാരിക്കുകയാണ്.
‘നീണ്ട ഇടവേളക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് മടങ്ങിയെത്തിയത് വളരെ സ്വാഭാവികമായ ഒരു തീരുമാനമായിരുന്നു എന്ന് ശോഭിത പറയുന്നു.‘ഒരു പോഡ്‌കാസ്റ്ററുടെ വേഷമാണ് ചിത്രത്തിൽ ഞാൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാളം ഡയലോഗുകൾ എനിക്കുണ്ട്. മാതൃഭാഷയിൽ സംസാരിക്കുന്നത് പ്രകടനം കൂടുതൽ ആയാസരഹിതമാക്കാൻ എന്നെ സഹായിച്ചു. എന്റെ ഭാഷയിലുള്ള വരികൾ പറയുമ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നി’ ശോഭിത പറയുന്നു.
ബോളിവുഡിലെ അമിതമായ പി.ആർ രീതികളോടുള്ള തന്റെ വിയോജിപ്പ് ശോഭിത തുറന്നുപറഞ്ഞു. എപ്പോഴും മാധ്യമശ്രദ്ധയിൽ നിൽക്കാൻ തനിക്ക് താല്പര്യമില്ലെന്ന് താരം വ്യക്തമാക്കി. എന്നെക്കുറിച്ച് എപ്പോഴും ആളുകൾ സംസാരിക്കണമെന്നോ, 24 മണിക്കൂറും ഞാൻ എല്ലാവർക്കും ദൃശ്യമായിരിക്കണമെന്നോ എനിക്ക് താല്പര്യമില്ല. അത്തരം പ്രചാരണങ്ങൾ എന്റെ ജീവിതശൈലിക്കോ വ്യക്തിത്വത്തിനോ ചേരുന്നതല്ല ശോഭിത പറഞ്ഞു.
ഇത് മറ്റുള്ളവർ ചെയ്യുന്നതിനോടുള്ള വിമർശനമല്ലെന്നും, തന്റെ വ്യക്തിപരമായ താല്പര്യമാണെന്നും ശോഭിത കൂട്ടിച്ചേർത്തു. പി.ആർ ഏജൻസികളില്ലാതെ തന്നെ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിശാഖപട്ടണം സ്വദേശിയായ ശോഭിത, സിനിമാ പാരമ്പര്യമില്ലാതെയാണ് ഇൻഡസ്ട്രിയിൽ എത്തിയത്. സഹജവാസനകളെ വിശ്വസിച്ചാണ് താൻ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നതെന്ന് ശോഭിത പറഞ്ഞു. മുംബൈയിലോ സിനിമയുടെ ലോകത്തോ അല്ലാത്ത ഒരിടത്തുനിന്ന് വന്ന് ഇത്രയും കാര്യങ്ങൾ പഠിച്ചെടുത്തത് സ്വന്തം അനുഭവങ്ങളിലൂടെയാണെന്നും താരം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.