തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബറിനെതിരെ വിമർശനവുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ. അയാൾ പറയുന്നതും അട്ടഹസിക്കുന്നതുമെല്ലാം അശ്ലീല ഭാഷയിലാണെന്നും മക്കളെ തൊപ്പിമാരിൽ നിന്ന് കാത്തോളണേയെന്നും ഷുക്കൂർ വക്കിൽ ഫേസ്ബുക്കിൽ കുറിച്ചു. നടനും അടുത്ത സുഹൃത്തുമായ സന്തോഷ് കീഴാറ്റൂരിൽ നിന്നാണ് ഈ യൂട്യൂബറെ കുറിച്ച് കേൾക്കുന്നതെന്നും താരം പറഞ്ഞു.
'ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ഷൂട്ടിനിടയില്‍ സ്‌കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.
അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ സെർച്ച് ചെയ്തപ്പോള്‍ 690 K സബ്സ്ക്രൈബേഴ്സും ഇൻസ്റ്റയില്‍ 757 K ഫോളോവേഴ്സും. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍.
രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവള്‍ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആണ്‍ കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത്. ‘ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ?’ ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്! തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ'- ഷുക്കൂർ വക്കിൽ കുറിച്ചു.
സമ്മിശ്ര പ്രതികരണമാണ് ഷുക്കൂർ വക്കിലിന്റെ കുറിപ്പിന് ലഭിക്കുന്നത്. തൊപ്പിയെ പിന്തുണച്ചും വിമർശിച്ചും കമന്റുകൾ എത്തുന്നുണ്ട്. കണ്ണൂര്‍ സ്വദേശിയായ തൊപ്പി സിനിമയിൽ അഭിനയിക്കുന്നുവെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.