കാലം കടന്നുപോകുന്തോറും മായാതെ നിൽക്കുന്ന ചില മുഖങ്ങളുണ്ട്, ജീവന്റെ അവസാന തുടിപ്പുവരെ ഹൃദയത്തിൽ നോവായി പടരുന്ന ചില ഓർമകളുണ്ട്. കൂടെപ്പിറപ്പുകളുടെ വിയോഗം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ താങ്ങാനാവാത്ത ഏറ്റവും വലിയ ആഘാതങ്ങളിലൊന്നാണ്. കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. മലയാളികളെ കണ്ണീരണിയിച്ചാണ് പ്രിയ താരം കലാഭവൻ നവാസ് വിടവാങ്ങിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കളിക്കൂട്ടുകാരനായി, കൂട്ടുകാരനായി, തൊഴിലിടങ്ങളിൽ നിഴലായി, കുടുംബത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും വലംകൈയ്യായി കൂടെനിന്ന ഒരു അനുജനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ് ബക്കറിന്‍റെ ഹൃദയം തൊടുന്ന കുറിപ്പാണ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും തീരുമാനമെടുക്കുമ്പോൾ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സർവ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.
ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജൻ മാത്രമല്ല. എന്നേക്കാൾ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവൻ എനിക്കൊരു കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ തൊഴിൽ രംഗത്തും ഒരു സഹപ്രവർത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു.
കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും തീരുമാനമെടുക്കുമ്പോൾ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സർവ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.
ഉമ്മച്ചിയുടെ ശരീരത്തിൽ നിന്നും ഞങ്ങളെ വേർപ്പെടുത്തിയതിന്റെ അടയാളങ്ങൾ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളിൽ ഒരു പൊക്കിൾകുഴിയായി സർവ്വശക്തൻ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാൻ കഴിയാത്ത അടയാളങ്ങൾ.
മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകൾ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നിൽക്കും. അത് തിരിച്ചറിയിക്കാൻ കൂടെപ്പിറന്നവർക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യുകയുമില്ല. തിരഞ്ഞു വരുന്നവർക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാൻ അതിലും വലിയ അടയാളങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തിരിച്ചറിവ് മാത്രം മതി.
മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കും. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും. നഷ്ടപ്പെട്ടവർ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നൽകാനില്ല. പ്രിപ്പെട്ടവരുടെ പ്രാർത്ഥനയിൽ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓർമ്മപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്നത്. ഇന്നത്തെ പ്രാർത്ഥനയിൽ അവനെ പ്രത്യേകം ഓർക്കുമല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.