'എന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിങ്'; അമ്മയാകാനുള്ള തയാറെടുപ്പിനെക്കുറിച്ച് സുരഭി ലക്ഷ്മി
സിനിമയിൽ തന്റേതായ അടയാളം പതിപ്പിച്ച മലയാളികളുടെ പ്രിയങ്കരിയും ദേശീയ അവാർഡ് ജേതാവുമായ നടി സുരഭി ലക്ഷ്മി അടുത്തിടെ തന്‍റെ ഭാവിയിലേക്കുവേണ്ടി എഗ്ഗ് ഫ്രീസിങ് ചെയ്ത വിവരം തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പുതിയൊരു അനുഭവമാണെങ്കിലും, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനും അല്ലെങ്കിൽ കാൻസർ പോലുള്ള രോഗ ചികിത്സകൾക്ക് മുമ്പ് ഫെർട്ടിലിറ്റി സംരക്ഷിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എഗ്ഗ് ഫ്രീസിങ് വലിയൊരു ആശ്വാസമാണ്. അമ്മയാകാൻ എപ്പോഴാണ് മാനസികമായി തയാറാകുന്നത് എന്ന് സ്വയം തീരുമാനിക്കാൻ ഇത് സഹായിക്കുന്നു.
ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായപ്രകാരം ആർത്തവവിരാമത്തിന് മുമ്പുള്ള സമയങ്ങളിൽ സ്ത്രീകളുടെ അണ്ഡം ടെംപ്റേച്ചർ വളരെ കുറവുള്ള അവസ്ഥയിൽ സംരക്ഷിച്ചുവെക്കുന്ന രീതിയാണ് എഗ്ഗ് ഫ്രീസിങ് അഥവാ 'ഒസൈറ്റ് ക്രയോപ്രിസർവേഷൻ'. ഭാവിയിൽ ഗർഭം ധരിക്കാനോ അല്ലെങ്കിൽ വാടക ഗർഭധാരണത്തിനോ ഇവ ഉപയോഗപ്പെടുത്താം. പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ തങ്ങളുടെ മുപ്പതുകളുടെ തുടക്കത്തിൽ തന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരം അണ്ഡങ്ങൾ 5 വർഷം വരെ സൂക്ഷിക്കാം കൂടാതെ ആവശ്യാനുസരണം ഇത് 10 വർഷം വരെ നീട്ടാനും സാധിക്കും.
എഗ്ഗ് ഫ്രീസിങ്ങിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എംബ്രിയോ ഫ്രീസിങ് അഥവാ ഭ്രൂണം സൂക്ഷിക്കൽ. ലബോറട്ടറിയിൽ വെച്ച് ബീജസങ്കലനം നടത്തിയ ഭ്രൂണങ്ങൾ അതിശൈത്യത്തിൽ സൂക്ഷിക്കുന്ന രീതിയാണിത്. ഇന്ത്യയിൽ എംബ്രിയോകൾ 10 വർഷം വരെ നിയമപരമായി സൂക്ഷിക്കാൻ അനുവാദമുണ്ട്. ഈ കാലയളവ് കഴിഞ്ഞാൽ ഒന്നുകിൽ അവ നശിപ്പിക്കേണ്ടി വരും അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത അംഗീകൃത സംഘടനകൾക്ക് ദാനം ചെയ്യേണ്ടി വരും.
ഡോക്ടറുമായി സംസാരിച്ച് നിങ്ങളുടെ ഇപ്പോഴത്തെ പ്രായം, ആരോഗ്യസ്ഥിതി, ജീവിതത്തിലെ ലക്ഷ്യങ്ങൾ, കരിയർ, സാമ്പത്തിക സ്ഥിതി എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ ഈ തീരുമാനമെടുക്കാവൂ. പൊതുവേ 25 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് അണ്ഡം ഫ്രീസ് ചെയ്യാൻ ഏറ്റവും അനുയോജ്യരായവർ. കാരണം ഈ കാലയളവിലാണ് അണ്ഡത്തിന്റെ ഗുണനിലവാരം ഏറ്റവും മികച്ചതായിരിക്കുന്നത്. ഇതിനുശേഷം വിജയസാധ്യതകൾ കുറയാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ 'അസിസ്റ്റന്റ് റിപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) ആക്റ്റ്, 2021' പ്രകാരം ഒരാൾക്ക് ഫ്രീസ് ചെയ്തു സൂക്ഷിക്കാവുന്ന അണ്ഡങ്ങളുടെ എണ്ണത്തിന് പ്രത്യേക നിയമപരമായ പരിധികളൊന്നുമില്ല. എങ്കിലും 35 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് 15-ഓളം പക്വതയെത്തിയ അണ്ഡങ്ങളും, അതിൽ കൂടുതൽ പ്രായമുള്ളവർക്ക് 30-ൽ അധികം അണ്ഡങ്ങളും സൂക്ഷിക്കാനാണ് വിദഗ്ധർ ശിപാർശ ചെയ്യുന്നത്.
ആശുപത്രികൾ, ചികിത്സാ ആവശ്യങ്ങൾ, അണ്ഡങ്ങൾ സൂക്ഷിച്ചുവെക്കുന്ന കാലാവധി എന്നിവയെ ആശ്രയിച്ച് എഗ്ഗ് ഫ്രീസിങ് ചെലവുകൾ വ്യത്യാസപ്പെടാം. എങ്കിലും കേരളത്തിൽ ഇതിനായി ഒന്നോ രണ്ടോ വർഷത്തേക്ക് ഏകദേശം 80,000 രൂപ മുതൽ 1,00,000 രൂപ വരെ ചെലവ് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.