ഹൈദരാബാദ്: എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ പൽവാർ ദേവനായി ആരാധകരുടെ മനം കവർന്ന റാണ ദഗുബട്ടിക്ക് ഇന്ന് മാംഗല്യം. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയിൽ 30ൽ താഴെ അതിഥികളുടെ സാന്നിധ്യത്തിലാണ് മിഹീക ബജാജിൻെറ കഴുത്തിൽ റാണ വരണമാല്യം ചാർത്തുന്നത്. തെലുഗു മാർവാഡി ആചാരപ്രകാരമാണ് വിവാഹം. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻറീരിയർ ഡിസൈനറാണ് മിഹീക.
മുൻകരുതലുകളുടെ ഭാഗമായി വിവാഹത്തിനെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചും കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ അവലംബിച്ചുമാണ് വിവാഹം ഒരുക്കിയിരിക്കുന്നതെന്ന് റാണയുടെ പിതാവ് ദഗുബട്ടി സുരേഷ് ബാബു പറഞ്ഞു.
വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഇരുവർക്കും ആശംസകളുമായി സെലിബ്രിറ്റികളടക്കം നിരവധി പേർ രംഗത്തെത്തി. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ, ബിപാഷ ബസു, തെന്നിന്ത്യൻ താരങ്ങളായ കാജൽ അഗർവാൾ, ശ്രുതി ഹാസൻ, അമല പോൾ, ശ്രിയ ശരൺ, ലക്ഷ്മി മഞ്ജു എന്നിവരും ആശംസിച്ചു.
'ആജീവനാന്തം ലോക്ഡൗണാനാകാനുള്ള മികച്ച രീതി. അഭിനന്ദനങ്ങൾ റാണ, നിങ്ങൾ ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു'- വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് റാണ പങ്കുവെച്ച ചിത്രം റീട്വീറ്റ് ചെയ്ത് അക്ഷയ് കുമാർ വധൂവരൻമാർക്ക് ആശംസ കൈമാറി. 2015ൽ 'ബേബി' 2019ൽ ഹൗസ്ഫുൾ 4 എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
Perfect way to get permanently locked-down :) Congratulations @RanaDaggubati , wishing you both a lifetime of happiness ♥️ https://t.co/asr7d0Vrf2
— Akshay Kumar (@akshaykumar) August 8, 2020
ശനിയാഴ്ച രാവിലെ പിതാവിനും തെലുഗു സൂപ്പർ താരവും അമ്മാവനുമായ വെങ്കിടേഷിനുമൊപ്പം റാണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു.
Ready!!! 💥💥💥 pic.twitter.com/Njcl4yvFnK
— Rana Daggubati (@RanaDaggubati) August 8, 2020
മെയ് 12നാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം റാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'അതെ അവൾ 'യെസ്' പറഞ്ഞു'- എന്നായിരുന്നു പ്രതിശ്രുത വധുവിൻെറ ചിത്രത്തോടൊപ്പം വിവാഹിതനാകാൻ പോകുന്ന വിവരം റാണ പങ്കുവെച്ചു.തെലുഗു ആചാരപ്രകാരം ജൂണിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.
റാണയുടെ ബന്ധുവും തെലുഗു നടനുമായ അക്കിനേനി നാഗചൈതന്യയും ഭാര്യയും നടിയുമായ സാമന്ത അക്കിനേനിയും ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.