മലയാളികളും മലയാള സിനിമയും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ. അതുവരെ മലയാള സിനിമ കണ്ട പത്മരാജൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനായ അയാൾ യഥാർത്ഥത്തിൽ ഒരു ഭാവനയിൽ വിരിഞ്ഞതായിരുന്നില്ല. ജയകൃഷ്ണൻ എന്ന കഥാപാത്രം ജീവിതത്തിൽ പത്മരാജന്റെ സുഹൃത്തായ കരിക്കാത്ത് ഉണ്ണി മേനോനാണ്.
കഥാപാത്രത്തിന്റെ സത്തയും ആത്മാവും, അദ്ദേഹത്തിന്റെ ആംഗ്യങ്ങളും പെരുമാറ്റരീതികളും ഉൾപ്പെടെ എല്ലാം പത്മരാജൻ തന്‍റെ തൂലികയിൽ ഒപ്പിയെടുത്തു. തൂവാനത്തുമ്പികളിൽ ഉണ്ണി മേനോന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ എടുത്ത് അവതരിപ്പിച്ചു. സിനിമ ഇത്രയധികം ജീവസുറ്റതായി തോന്നാനുള്ള ഒരു പ്രധാന കാരണം ഇതുതന്നെയാണ്.
മലയാള സിനിമയിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തൂവാനത്തുമ്പികൾ, ആളുകളുടെ നിസ്വാർത്ഥവും സ്വാർത്ഥവുമായ സ്നേഹത്തിന്റെ സങ്കീർണതകളെയും വിശ്വാസത്തെയും അതിലുപരി പരസ്പര സ്നേഹത്തിന്‍റെ വ്യാപ്തിയേയും വരച്ചുകാട്ടുന്നു.
സിനിമയിൽ മണ്ണാറത്തൊടി പ്രഭുകുടുംബത്തിലെ അംഗമായ ജയകൃഷ്ണൻ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി പിതൃസ്ഥാനം ഏറ്റെടുത്തു. വീട്ടിൽ കർത്തവ്യബോധമുള്ള മകനും സഹോദരനുമാണെങ്കിലും, ഗ്രാമത്തിലെ ചുറ്റുമുള്ളവർക്ക് അദ്ദേഹം ഒരു ഫ്യൂഡൽ പ്രഭുവാണ്. എന്നിരുന്നാലും മറ്റ് പ്രഭുക്കന്മാരിൽ നിന്ന് വ്യത്യസ്തമായി തന്റെ കൃഷിയിടത്തിൽ കൈകൊണ്ട് പണിയെടുക്കാൻ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. മണ്ണാറത്തൊടി ജയകൃഷ്ണനും കാരിക്കത്ത് ഉണ്ണി മേനോനും കണ്ടുമുട്ടുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്ചക്ക് മാധ്യമങ്ങൾ സാക്ഷിയായി.
തൃശ്ശൂർ പൂത്തോളിലെ ഒരു വീട്ടിൽ ഇപ്പോൾ സ്വസ്ഥനായിക്കഴിയുന്ന ഒരു 86കാരനാണ് കാരിക്കത്ത് ഉണ്ണിമേനോൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയത്. പരസ്പരം സംസാരിക്കവെ ദുബൈയിൽ വെച്ചാണ് താൻ ആദ്യമായി സിനിമ കണ്ടതെന്ന് യഥാർത്ഥ ജയകൃഷ്ണൻ വെളിപ്പെടുത്തി. 'സിനിമ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പത്മരാജൻ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും, തൂവാനത്തുമ്പികളിൽ ചിത്രീകരിച്ചിരിക്കുന്ന പല സംഭവങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്' അദ്ദേഹം മോഹൻലാലിനോട് പറഞ്ഞു.
'പത്മരാജൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ സ്വഭാവ സവിശേഷതകളും എനിക്കുണ്ടായിരുന്ന കാര്യങ്ങളും പോലും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്' ഒരു യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രസകരമെന്നു പറയട്ടെ, 86 വയസ്സുള്ള അദ്ദേഹം ചെറുപ്പത്തിലെന്നപോലെ ഇപ്പോഴും ഉന്മേഷവാനാണ്. തൃശ്ശൂരിലെ ശ്രീ കേരള വർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1957 ബി.എസ്.സി കെമിസ്ട്രി കോഴ്‌സിൽ ചേർന്നു. എന്നാൽ രസതന്ത്രത്തിൽ തനിക്ക് വലിയ താൽപ്പര്യമില്ലെന്ന് മനസ്സിലാക്കി പകരം സാഹിത്യം പിന്തുടരാൻ തീരുമാനിച്ചു. അക്കാലത്ത് അദ്ദേഹം വാരികകൾക്കും പതിവായി കഥകൾ എഴുതിയിരുന്നു.
ആ ദിവസങ്ങളിൽ ഒന്നിലാണ് അദ്ദേഹം പത്മരാജനെ കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. പിന്നീട് ഇരുവരുടെയും സൗഹൃദം വളർന്നു. പരസ്പരം എല്ലാം തുറന്നു പറയാൻ പറ്റുന്ന ഇടങ്ങളായി ആ സൗഹൃദം മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.