രജനികാന്ത്

‘ഞാൻ അത്ര വിലകുറഞ്ഞ ചിന്താഗതിയുള്ള ആളല്ല’: മുഖ്യമന്ത്രി വിജയ്‌യോട് അസൂയയെന്ന വാർത്തകൾ നിഷേധിച്ച് രജനികാന്ത്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. പോയസ് ഗാർഡനിലെ തന്റെ വസതിയിൽ ഞായറാഴ്ച രാവിലെ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വിജയത്തിന് പിന്നാലെയും സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴും രജനികാന്ത് പുലർത്തിയ മൗനം വലിയ ചർച്ചയായിരുന്നു. താരം ഈ ഫലത്തിൽ അതൃപ്തനാണെന്നും രാഷ്ട്രീയ പാർട്ടികളെ ലയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വരെയുള്ള അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലാണ് താരം തന്നെ നേരിട്ട് രംഗത്തെത്തിയത്.

വാർത്താസമ്മേളനത്തിൽ സംസാരിച്ച രജനികാന്ത്, തന്നെക്കുറിച്ച് പരക്കുന്ന അസത്യങ്ങളോട് പ്രതികരിച്ചില്ലെങ്കിൽ അത് സത്യമായി ജനങ്ങൾ സ്വീകരിക്കുമെന്നതിനാലാണ് ഇപ്പോൾ സംസാരിക്കുന്നതെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കണ്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ള സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണെന്നും, കൊളത്തൂരിൽ സ്റ്റാലിൻ പരാജയപ്പെട്ടതിൽ തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ടെന്നും രജനികാന്ത് തുറന്നുപറഞ്ഞു.

വിജയിയുടെ വൻ വിജയത്തിന് ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചില്ല എന്ന രീതിയിലുള്ള ആരോപണങ്ങൾക്കും താരം വ്യക്തമായ മറുപടി നൽകി. 'വിജയ് മുഖ്യമന്ത്രിയാകരുത് എന്ന് ഞാൻ പറഞ്ഞതായും, രണ്ട് പാർട്ടികൾ ലയിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നതായും വാർത്തകൾ പരന്നു. വിമാനത്താവളത്തിൽ വെച്ച് ഞാൻ അദ്ദേഹത്തെ ആശംസിച്ചില്ല എന്ന് പറയുന്നവർ, അതിന് മുൻപ് തന്നെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അദ്ദേഹത്തിന് ആശംസകൾ നേർന്നത് അറിഞ്ഞിട്ടില്ല,' രജനികാന്ത് പറഞ്ഞു. മറ്റൊരു കാര്യത്തെക്കുറിച്ച് അനാവശ്യമായി സംസാരിക്കാൻ താൻ അത്ര വിലകുറഞ്ഞ ചിന്താഗതിയുള്ള ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് സംസാരിച്ച താരം വിജയിയെ ഏറെ പ്രശംസിക്കുകയും ചെയ്തു. വിജയ് മുഖ്യമന്ത്രിയായ വാർത്ത തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വിജയിച്ചയുടൻ തന്നെ താൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും രജനികാന്ത് വെളിപ്പെടുത്തി. 'ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ലാത്ത ഒരാളാണ്, പിന്നെന്തിനാണ് എനിക്ക് വിജയ്‌യോട് അസൂയ? ഒരുപക്ഷേ കമൽഹാസൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ ചെറിയ അസൂയ തോന്നിയേക്കാം (ചിരിയോടെ). വിജയും ഞാനും തമ്മിൽ 25 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു മത്സരത്തിന്റെയേ ആവശ്യമില്ല,' താരം വ്യക്തമാക്കി. 52-ാം വയസ്സിൽ എം.ജി.ആറിനും എൻ.ടി.ആറിനും സാധിച്ചതിനേക്കാൾ വലിയ നേട്ടമാണ് വിജയ് സ്വന്തമാക്കിയതെന്നും, കേന്ദ്രത്തിലെ ബി.ജെ.പിയോടും സംസ്ഥാനത്തെ രണ്ട് വൻ ശക്തികളോടും പോരാടിയാണ് അദ്ദേഹം വിജയിച്ചതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. താൻ മുൻപ് ഒരു മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തിട്ടില്ലെന്നും അത് തന്റെ ശൈലി അല്ലെന്നുമാണ് താരം പറഞ്ഞത്. നേരത്തെ വിജയിന്റെ അവസാന ചിത്രമായ 'ജനനായകൻ' ഇന്റർനെറ്റിൽ ചോർന്നപ്പോഴും തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയപ്പോഴും രജനികാന്ത് സോഷ്യൽ മീഡിയയിലൂടെ വിജയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തമിഴ് സിനിമയിലെ തലമുറ വ്യത്യാസങ്ങൾക്കപ്പുറം പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രജനികാന്ത് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

Tags:    
News Summary - Rajinikanth is not cheap or low-standard, Tamil star addresses rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.