തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിനും ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലെന്നും മികച്ച പെർഫോർമർമാരാണെന്നും നടൻ അലൻസിയർ. 'നാരായണീന്റെ മൂന്നാൺമക്കൾ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലായിരുന്നു അലൻസിയറുടെ പരാമർശം. ടി. ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ തമിഴ് സിനിമ 'വേട്ടയ്യനി'ൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കവെയാണ് അലൻസിയറുടെ പരാമർശം.
33 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിച്ച സിനിമയാണ് വേട്ടയ്യൻ. ലൈക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ പൊലീസ് വേഷത്തിൽ രജനീകാന്തും അഭിഭാഷകനായി അമിതാഭ് ബച്ചനും എത്തി. സിനിമയിലെ ഒരു കോടതി രംഗത്തിൽ അമിതാഭും അലൻസിയറും വാക്പോരിലേർപ്പെടുന്നുണ്ട്. ഈ രംഗത്തിൽ ജഡ്ജിയുടെ വേഷം കൈകാര്യം ചെയ്തത് അലൻസിയറാണ്. ഈ സിനിമയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അലൻസിയർ വ്യത്യസ്ത നിരീക്ഷണവുമായി രംഗത്തെത്തിയത്.
“പ്രീഡിഗ്രി കാലത്ത് രജനീകാന്തിന്റെ ആക്ഷൻ സിനിമകൾ കണ്ട എനിക്ക് അദ്ദേഹത്തിന്റെ അഭിനയം നേരിട്ടു കാണാൻ ആഗ്രഹമുണ്ടായിരുന്നു. വേട്ടയ്യന്റെ ഷൂട്ടിങ്ങ് വേളയിൽ അദ്ദേഹത്തിന്റെ സ്റ്റൈലിഷ് രീതിയും ശരീരഭാഷയും കാണാൻ സാധിച്ചു. അമിതാഭ് ബച്ചനാകട്ടെ സിംഹത്തെ പോലെയാണ് അഭിനയമുഹൂർത്തങ്ങൾ കാഴ്ചവച്ചത്. ഇത് എന്നെ അമ്പരപ്പിച്ചു. ഇവർക്കുമൊപ്പം പിടിച്ചുനിൽക്കാൻ തക്ക സ്റ്റൈലിഷ് രീതി എനിക്കില്ല.
എന്നെക്കൊണ്ട് കഴിയുന്നത് ദിലീഷ് പോത്തന്റെയും രാജീവ് രവിയുടെയും ശരൺ വേണുഗോപാലിന്റെയുമൊക്കെ സിനിമകളിൽ അഭിനയിക്കുക എന്നതാണ്. അതുപോലെ തന്നെ രജനീകാന്തിനും അമിതാഭ് ബച്ചനും എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ല, അവർക്ക് പെർഫോം ചെയ്യാനേ അറിയൂ -അലൻസിയർ പറഞ്ഞു. 'അപ്പൻ' ഉൾപ്പെടെ മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗമായ അലൻസിയർ പ്രതിഫലം വാങ്ങാതെയാണ് വേട്ടയ്യനിൽ അഭിനയിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.