പ്രശസ്ത ബോളിവുഡ് താരം കബീർ ബേദിയുടെയും പ്രശസ്ത ശാസ്ത്രീയ നർത്തകിയും മോഡലുമായിരുന്ന പ്രൊതിമ ബേദിയുടെയും മകളായ പൂജ ബേദി തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സിനിമാലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. പരമ്പരാഗതമായ ചട്ടക്കൂടുകൾ ഒന്നുമില്ലാത്ത തികച്ചും സ്വതന്ത്രമായ ഒരു അന്തരീക്ഷത്തിലായിരുന്നു താൻ വളർന്നതെന്ന് പൂജ ഓർക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
തന്റെ മാതാപിതാക്കൾ ഇന്ത്യയിലെ 'ഫ്ലവർ പവർ' പ്രസ്ഥാനത്തിനും ഡ്രഗ്സ്, റോക്ക് ആൻഡ് റോൾ സംസ്കാരത്തിനും തുടക്കമിട്ടവരാണെന്ന് പൂജ പറയുന്നു. കരിയറിന്റെ കാര്യത്തിലോ ജീവിതരീതിയിലോ യാതൊരുവിധ മുൻവിധികളും അവർ അടിച്ചേൽപ്പിച്ചിരുന്നില്ല. സ്വന്തം സന്തോഷം കണ്ടെത്തുക എന്നതിനായിരുന്നു അവർ മുൻഗണന നൽകിയത്. "തന്റെ സ്വാർത്ഥ താല്പര്യങ്ങൾ കാരണമാണ് നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നത്, അതിനാൽ നിനക്ക് ഭക്ഷണവും പാർപ്പിടവും നല്ല വിദ്യാഭ്യാസവും നൽകേണ്ടത് എന്റെ കടമയാണ്. നിനക്ക് ആഡംബര ജീവിതം വേണമെങ്കിൽ അത് സ്വന്തമായി അധ്വാനിച്ച് നേടണം. ഹിപ്പിയോ, എൻജിനീയറോ, ബഹിരാകാശയാത്രികയോ എന്താകണമെങ്കിലും നിനക്ക് സ്വയം തീരുമാനിക്കാം" എന്നായിരുന്നു അമ്മ എപ്പോഴും പറഞ്ഞിരുന്നതെന്ന് പൂജ ഓർക്കുന്നു.
എന്നാൽ, ഇത്രയധികം സ്വാതന്ത്ര്യം ലഭിച്ചിട്ടും തന്റെ കുട്ടിക്കാലത്ത് അമ്മയോട് താൻ വഴക്കിട്ടിട്ടുണ്ടെന്ന് പൂജ വെളിപ്പെടുത്തുന്നു. "അമ്മ ഒരു നല്ല രക്ഷിതാവേയല്ല, എനിക്ക് എന്ത് വേണമെങ്കിലും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞാൻ ഏറ്റവും ചെറിയ സ്കർട്ടുകൾ ഇട്ടിട്ടും അമ്മ എന്നെ വഴക്കുപറഞ്ഞിട്ടില്ല. ഞാൻ ആരുടെ കൂടെയാണ് പുറത്തുപോകുന്നത് എന്നോ, എപ്പോഴാണ് തിരിച്ചുവരുന്നതെന്നോ അമ്മ ചോദിക്കാറില്ല. എനിക്ക് വീട്ടിൽ കയറാൻ പ്രത്യേക സമയക്രമം പോലുമില്ല," എന്ന് താൻ ഒരിക്കൽ അമ്മയോട് പരാതിയായി പറഞ്ഞിട്ടുണ്ടെന്ന് പൂജ ചിരിയോടെ ഓർക്കുന്നു.
മകളുടെ ഈ ചോദ്യത്തിന് പ്രൊതിമ നൽകിയ മറുപടി പൂജയുടെ ജീവിതത്തെ സ്വാധീനിച്ച ഒന്നായിരുന്നു. "നിനക്ക് ഇതൊക്കെ നിയന്ത്രിക്കാൻ ഒരു കർഫ്യൂ വേണമെന്നുണ്ടോ? ശരിയും തെറ്റും തിരിച്ചറിയാനും, എത്ര കുടിക്കണം, ആരുടെ കൂടെ പുറത്തുപോകണം, എപ്പോൾ വീട്ടിൽ തിരിച്ചെത്തണം എന്ന് സ്വയം തീരുമാനിക്കാനുമുള്ള വിവേകം നിനക്കില്ലേ? അങ്ങനെയൊരു ബോധത്തോടെയാണ് ഞാൻ നിന്നെ വളർത്തിയത് എന്നാണ് എന്റെ വിശ്വാസം," എന്നായിരുന്നു അമ്മയുടെ മറുപടി. ഈ വാക്കുകൾക്ക് മുന്നിൽ തനിക്ക് മറുപടിയില്ലായിരുന്നു എന്ന് പൂജ സമ്മതിക്കുന്നു.
ഇത്തരമൊരു അച്ചടക്കമില്ലാത്ത സ്വാതന്ത്ര്യത്തിൽ വളർന്നതു കൊണ്ടുതന്നെയാകാം, സ്വന്തം മക്കളുടെ കാര്യത്തിൽ താൻ വളരെ കർക്കശക്കാരിയായ ഒരു അമ്മയാണെന്ന് പൂജ വ്യക്തമാക്കുന്നു. കുട്ടികൾ ഒന്നുകിൽ തങ്ങൾ വളർന്ന സാഹചര്യത്തോട് മത്സരിക്കും അല്ലെങ്കിൽ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും. തന്റെ കാര്യത്തിൽ, അമിത സ്വാതന്ത്ര്യത്തോടുള്ള ഒരുതരം എതിർപ്പാണ് തന്നെ കർക്കശക്കാരിയായ ഒരു അമ്മയാക്കി മാറ്റിയത്. 1998-ൽ കൈലാസ മാനസസരോവർ തീർത്ഥാടനത്തിനിടയിലുണ്ടായ ഉരുൾപൊട്ടലിലാണ് പ്രൊതിമ ബേദി മരണപ്പെടുന്നത്. താൻ ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി മക്കളെ വളർത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും പൂജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.