ഇന്ത്യ സിനിമയെ സ്നേഹിക്കുന്ന രാജ്യമാണെന്നും എന്നാൽ ഭൂരിഭാഗം ജനങ്ങളും തിയറ്ററുകളോട് ആ താൽപ്പര്യം കാണിക്കുന്നില്ലെന്നും നടൻ ആമിർ ഖാൻ. സിനിമ വ്യവസായത്തിന്റെ വളർച്ച വർധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്ന് ആമിർ പറഞ്ഞു.
'ഇന്ത്യയിൽ തിയറ്ററുകളുടെ എണ്ണം കൂടണം. വ്യത്യസ്ത തരം തിയേറ്ററുകളും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. കൊങ്കൺ പോലുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പല പ്രദേശങ്ങളിലും തിയറ്ററുകൾ ഇല്ല. എന്റെ അഭിപ്രായത്തിൽ, ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്, പക്ഷേ രാജ്യത്തുടനീളം കൂടുതൽ സ്‌ക്രീനുകൾ ഉള്ളപ്പോൾ മാത്രമേ അത് സാക്ഷാത്കരിക്കാൻ കഴിയൂ. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ആളുകൾ സിനിമകൾ കാണില്ല' -ആമീർ പറഞ്ഞു.
സിനിമ തിയറ്ററുകളുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ വളരെ കുറച്ച് തിയേറ്ററുകളേ ഉള്ളൂ. ഏകദേശം 10,000 സ്‌ക്രീനുകൾ ഉണ്ടെന്ന് കരുതുന്നു എന്നും ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന യു.എസിൽ അവർക്ക് 40,000 സ്‌ക്രീനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്. അതിനാൽ ഒരു ഹിന്ദി സിനിമക്ക് സാധാരണയായി ലഭിക്കുന്നത് 5,000 സ്‌ക്രീനുകളാണ്. ബ്ലോക്ക്ബസ്റ്റർ സിനിമകൾ പോലും, ഇന്ത്യക്കാരിൽ ഒരു ചെറിയ ഭാഗത്തിന് മാത്രമേ തിയറ്ററുകളിൽ കാണാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാപ്രേമികളുടെ രാജ്യമായി അംഗീകരിക്കപ്പെട്ട നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമേ ഏറ്റവും വലിയ ഹിറ്റുകൾ തിയറ്ററുകളിൽ കാണുന്നുള്ളൂ. ബാക്കിയുള്ള 98 ശതമാനം പേരും എവിടെയാണ് സിനിമ കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.