ഒട്ടേറെ പ്രോജക്റ്റുകളുമായി തിരക്കിലാണ് തെലുങ്ക് സൂപ്പർതാരം നാനി. അടുത്തിടെ സുഹാസിനിയുമായി 'സിനിഉലഗ'ത്തിനായി ഒരു അഭിമുഖത്തിൽ പങ്കെടുത്തു. അതിൽ അദ്ദേഹം തന്‍റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വിശദമായി സംസാരിച്ചു. വിക്രമിനെ കുറിച്ചും താരം സംസാരിച്ചു. വിക്രം തനിക്ക് വ്യക്തിപരമായി സന്ദേശം അയച്ച ഒരു സംഭവം ഓർത്തെടുത്തുകൊണ്ട് നാനി പറഞ്ഞു.
‘കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹായ്, വിക്രം സാറിന് നിങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് എനിക്കൊരു സന്ദേശം ലഭിച്ചു. നമ്പറുകൾ ചോരാൻ സാധ്യതയുള്ളതിനാൽ അത് അറിയാത്ത ആരോ ആണെന്ന് കരുതി ഞാൻ ആ സന്ദേശം അവഗണിച്ചു. പിന്നീട്, രണ്ടാം ദിവസം ഹായ് നാനി ഇത് ചിയാൻ വിക്രമാണ് നിങ്ങളെ വിളിക്കാൻ ശ്രമിക്കുന്നത്. എപ്പോഴാണ് വിളിക്കാൻ കഴിയുക? എന്നൊരു സന്ദേശം കൂടി എനിക്ക് വന്നു. അപ്പോഴും എനിക്ക് അത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ലായിരുന്നു. ഞാൻ എന്‍റെ മാനേജരോട് ചോദിച്ചു. അദ്ദേഹം അതെ എന്ന് പറഞ്ഞു. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചു’ നാനി ഓർത്തെടുത്തു.
‘അദ്ദേഹം എന്നോട് 10-15 മിനിറ്റ് സംസാരിച്ച ശേഷം കോൾ കട്ട് ചെയ്തു. പക്ഷേ, അദ്ദേഹം എന്നെ പിന്നീട് പിന്തുടരുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എന്‍റെ വർക്ക് എത്രത്തോളം ഇഷ്ടമാണ് എന്ന് അറിയിക്കാനായി അദ്ദേഹം വിളിച്ചു. കൂടാതെ ആദ്യകാലം മുതൽ എന്‍റെ ജോലികൾ ശ്രദ്ധിക്കുന്നുണ്ടെന്നും പറഞ്ഞു. അദ്ദേഹം എന്‍റെ കുടുംബത്തെക്കുറിച്ചും അന്വേഷിച്ചു. എന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം.
കുറെക്കാലമായി അദ്ദേഹത്തിന് എന്നോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും, പല കാരണങ്ങളാൽ അത് നീട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം എന്നോട് പറഞ്ഞു. വളർന്നുവരുന്ന കാലത്ത് ഞാൻ വിക്രം സാറിന്‍റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. ഹൈദരാബാദിലെ സത്യം തിയറ്ററിൽ വെച്ച് ഞാൻ അന്യൻ കണ്ടത് ഓർക്കുന്നു. അദ്ദേഹം തന്‍റെ കഥാപാത്രങ്ങൾക്കായി വളരെയധികം പരിശ്രമം എടുക്കുന്നയാളാണ്. എന്‍റെ മനസ്സിൽ അദ്ദേഹം ഇപ്പോൾ വേറെ ലെവൽ ആണ്’ -നാനി പരഞ്ഞു.
അർജുൻ സർക്കാർ ഐ.പി.എസ് ആയി ഹിറ്റ്: ദി തേർഡ് കേസിലാണ് നാനി അവസാനമായി അഭിനയിച്ചത്. ദസറ ഫെയിം ആയ ശ്രീകാന്ത് ഓഡേല സംവിധാനം ചെയ്യുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി പാരഡൈസ് ആണ് നാനിയുടെ ഇറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ മോഹൻ ബാബു, രാഘവ് ജുയൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.