തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം നാഗ ചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ സ്വന്തം പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്നതിനും എതിരെയാണ് താരം പരാതി നൽകിയിരിക്കുന്നത്. കൂടാതെ, തന്റെ പേര് വെബ്സൈറ്റുകളിൽ അശ്ലീലമായ സെർച്ച് ടേമുകൾക്കൊപ്പം നിർമിക്കുന്നവർക്കെതിരെയും ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
മുൻ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവിനെ താൻ വഞ്ചിച്ചുവെന്നും, അവരുടെ സിനിമാ ജീവിതം താൻ തകർത്തു എന്നും വരുത്തിത്തീർക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും ചില വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വ്യാജമായ വിവരങ്ങളാണ് നാഗ ചൈതന്യയുടെ അഭിഭാഷകൻ കോടതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയത്. ഇതൊരു ക്രിയാത്മകമായ വിമർശനമല്ലെന്നും, വെറും ട്രോളിങും അപകീർത്തിപ്പെടുത്തലും മാത്രമാണെന്നും അദ്ദേഹം വാദിച്ചു.
തന്റെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും, വോയിസ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യാജമായ ഓഡിയോ-വിഡിയോ നിർമിച്ച് സാമ്പത്തിക ലാഭം കൊയ്യുന്നതിനും എതിരെയും നാഗ ചൈതന്യ പരാതിയിൽ ഉന്നയിക്കുന്നുണ്ട്. തന്റെ സ്വകാര്യതക്കും മാന്യതക്കും ഈ പ്രവർത്തികൾ വലിയ കോട്ടം വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനു മുൻപ് നാഗ ചൈതന്യയുടെ പിതാവ് അക്കിനേനി നാഗാർജുനയും സമാനമായ രീതിയിൽ തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹരജി പരിഗണിച്ചത്. വിഷയത്തിൽ കോടതി സമൻസ് അയക്കുകയും വരും ദിവസങ്ങളിൽ ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. നിലവിൽ കേസ് സെപ്റ്റംബർ 30-ലേക്ക് മാറ്റി. 2017-ൽ വിവാഹിതരായ നാഗ ചൈതന്യയും സാമന്തയും 2021-ലാണ് വേർപിരിഞ്ഞത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ജീവിതത്തിൽ പുതിയ വഴികളിലൂടെ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.