മൃണാൽ താക്കൂർ, രൺവീർ സിങ്
രൺവീർ സിങ്ങിന്റെ കടുത്ത ആരാധികയാണ് മൃണാൽ താക്കൂർ. നടന്‍റെ ധുരന്ധർ 2 ബോക്സ് ഓഫീസിൽ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിൽ സന്തോഷമറിയിച്ചിക്കുകയാണ് താരം. രൺവീർ അല്ലാബാദിയയുമായി പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് രൺവീർ സിങിനോടുള്ള തന്‍റെ ആരാധന നടി പങ്കുവെച്ചത്. രൺവീർ തനിക്കൊരു 'ലക്കി ചാം' ആണെന്നും, എന്തുകൊണ്ടാണ് താൻ അദ്ദേഹത്തെ ഭാഗ്യമായ് കാണുന്നതെന്നും നടി വെളിപ്പെടുത്തി.
'എന്റെ ഹൃദയം വളരെ സന്തോഷിക്കുന്നു. എനിക്ക് ഭാഗ്യം കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. ഞാൻ ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കാരണം അദ്ദേഹമാണ്. ഒരു ഹെയർ ബ്രാൻഡിന്‍റെ മോഡലായി ഞാൻ അദ്ദേഹത്തോടൊപ്പം ഒരു പരസ്യം ചെയ്തിരുന്നു. ആ പരസ്യം സ്‌ക്രീനുകളിൽ എത്തിയപ്പോഴാണ് സിനിമാക്കാർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന്‍റെ ക്രെഡിറ്റ് ഞാൻ അദ്ദേഹത്തിന് നൽകാൻ ആഗ്രഹിക്കുന്നു. അദ്ദേഹം എന്നെ ശരിക്കും സഹായിച്ചിട്ടുണ്ട്. വളരെ പോസിറ്റീവ് ആയൊരു വ്യക്തിയാണദ്ദേഹം. ജീവിതത്തിൽ എല്ലാ വിജയവും അദ്ദേഹം അർഹിക്കുന്നു' മൃണാൽ പറഞ്ഞു.
ധുരന്ധറിലെ രൺവീറിന്‍റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടും മൃണാൾ സംസാരിച്ചു. 'ആഴമുള്ള അഭിനയമാണ് അദ്ദേഹത്തിന്‍റേത്. ഞാൻ അത് രൺവീർ സിങ് ആയിട്ടല്ല കണ്ടത്. ആ കഥാപാത്രത്തിൽ അദ്ദേഹത്തെ ഹംസ ആയി മാത്രമേ കാണാൻ സാധിച്ചുള്ളൂ. നായകൻ എന്നതിലുപരി അദ്ദേഹം ആ കഥാപാത്രമായി മാറുകയായിരുന്നു. രൺവീർ വളരെ കഠിനാധ്വാനിയാണ്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് വളരെയധികം അഭിമാനം തോന്നുന്നു. അദ്ദേഹം ചെയ്യുന്നതെന്തും ഒരു ബ്ലോക്ക്ബസ്റ്ററാകണമെന്ന് ഞാൻ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു! അദ്ദേഹത്തിന് എന്തും ചെയ്യാൻ സാധിക്കും' നടി കൂട്ടിച്ചേർത്തു.
ബോക്സ് ഓഫീസിൽ 'ധുരന്ധർ 2' പുതിയ ചരിത്രങ്ങൾ എഴുതുകയാണ്. റിലീസ് ചെയ്ത് വെറും 18 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി രൂപ ചിത്രം സ്വന്തമാക്കി. 16 ദിവസം കൊണ്ട് 1000 കോടി കടന്ന പുഷ്പ 2 കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമായി ധുരന്ധർ 2 മാറി. ആദ്യ ഭാഗമായ ധുരന്ധർ നേടിയ ആകെ കലക്ഷനെ വെറും 11 ദിവസം കൊണ്ട് രണ്ടാം ഭാഗം മറികടന്നു. പാകിസ്താനിലെ ലിഹാരി പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലർ, റിലീസ് ദിനത്തിൽ 165 കോടി രൂപ നേടിക്കൊണ്ടാണ് തുടക്കമിട്ടത്. നിലവിൽ ആഗോളതലത്തിൽ 1600 കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്. ആമസോൺ പ്രൈമിൽ ആദ്യ ഭാഗം ലഭ്യമായ ഈ ചിത്രത്തിന്റെ വമ്പൻ വിജയം ബോളിവുഡിന് പുതിയ ഊർജ്ജമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.