മലയാള സിനിമയിൽ അന്വേഷണാത്മക ത്രില്ലറുകളുടെ പാത തുറന്ന തിരക്കഥാകൃത്തുക്കളിൽ പ്രധാനിയാണ് എസ്.എൻ. സ്വാമി. 1980-90 കാലഘട്ടത്തിൽ പ്രേക്ഷകരെ ത്രസിപ്പിച്ച പല ചിത്രങ്ങളും അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്നവയാണ്. എന്നാൽ ഇപ്പോൾ എസ്.എൻ. സ്വാമിയെ ചർച്ചാവിഷയം ആക്കിയത് മറ്റൊരു കാര്യമാണ്.
ബി. ഉണ്ണികൃഷ്ണന്റെ നിവിൻ പോളി ചിത്രമായ 'പ്രതിച്ഛായ'യുടെ ട്രെയിലർ ലോഞ്ചിനിടെ മോഹൻലാൽ സ്വാമിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വാമിയെ മോഹൻലാൽ അപമാനിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഇപ്പോഴിതാ, വിവാദത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എസ്.എൻ. സ്വാമി
'എന്നെ ആരും അപമാനിച്ചിട്ടില്ല. ഞാനും മോഹൻലാലും തമ്മിലുള്ള ബന്ധത്തിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ട്. ഈ കാലയളവിൽ, അദ്ദേഹം ഒരിക്കലും എന്നോട് മോശമായി സംസാരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. ലാലിനെ അറിയുന്ന ഏതൊരാൾക്കും അറിയാം, മറ്റുള്ളവരോട് അനാദരവോടെ പെരുമാറുന്ന ആളല്ല അദ്ദേഹമെന്ന്. മാത്രമല്ല, തന്റെ ചുറ്റുമുള്ള എല്ലാവരോടും അദ്ദേഹം ബഹുമാനത്തോടെയാണ് പെരുമാറുന്നത്' -എന്ന് അദ്ദേഹം ഓൺമനോരമയോട് പറഞ്ഞു.
സോഷ്യൽ മീഡിയ തെറ്റിദ്ധരിപ്പിക്കാറുണ്ടെന്ന് അറിയാമെന്നും എന്നാൽ താൻ ഉൾപ്പെട്ട ഒരു സംഭവം ഇങ്ങനെ വിശകലനം ചെയ്യുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്ന വിഡിയോയിൽ 'ഒരു ശകലം മാറി നിന്നാൽ ഞാൻ അങ്ങ് പോകും' എന്ന് മോഹൻലാൽ സ്വാമിയോട് പറയുന്നുണ്ട്. ഇതാണ് തെറ്റിദ്ധാരണക്ക് കാരണമായത്. എന്നാൽ ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നാണ് സ്വാമിയുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.