മമ്മൂട്ടി ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി (Image Credi: X/@mammukka)
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേടിയ മികച്ച നടനുള്ള പുരസ്കാരം പ്രേക്ഷകർക്ക് സമർപ്പിച്ച് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. അവിസ്മരണീയ യാത്ര സമ്മാനിച്ചതിൽ ഭ്രമയുഗം ടീമിന് നന്ദി രേഖപ്പെടുത്തിയ മമ്മൂട്ടി, മറ്റ് അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എക്സിൽ കുറിപ്പിട്ടു. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര പുരസ്താരങ്ങൾ പ്രഖ്യാപിച്ചത്.
“ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിൻ, സിദ്ധാർഥ്, ജ്യോതിർമയി, ലിജോ മോൾ, ദർശന, ചിദംബരം, മഞ്ഞുമ്മൽ ബോയ്‌സ് ടീം, ബൊഗെയ്ൻവില്ല, പ്രേമലു അടക്കം മുഴുവൻ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമൺ പോറ്റിയെ ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവം സമർപ്പിക്കുന്നു”- മമ്മൂട്ടി എക്സിൽ കുറിച്ചു.
എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും. സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.