മമ്മൂട്ടി
മലയാള സിനിമയുടെ ഇതിഹാസ താരം മമ്മൂട്ടി തന്‍റെ ശരീരത്തെ അങ്ങേയറ്റം ശ്രദ്ധിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് ചെറിയൊരു പോറൽ പോലും സംഭവിക്കുന്നത് അദ്ദേഹത്തിന് വലിയ മാനസിക വിഷമം ഉണ്ടാക്കാറുണ്ട്. ഒരിക്കൽ ഒരു ബൈക്ക് അപകടത്തിൽ പെട്ടപ്പോൾ, തന്‍റെ സിനിമാ ജീവിതം അവിടെ അവസാനിച്ചുവെന്ന് അദ്ദേഹം കരുതിപ്പോയ ഒരു സന്ദർഭമുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും നടനുമായ മുകേഷ് വെളിപ്പെടുത്തി.
1982-ൽ 'ബലൂൺ' എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു ഈ സംഭവം നടന്നത്. അന്ന് മമ്മൂട്ടി ഇടക്കിടെ മുകേഷിനെ തന്‍റെ ബൈക്കിൽ പുറത്തുകൊണ്ടുപോകുമായിരുന്നു. ബൈക്ക് യാത്രകൾ തുടക്കത്തിൽ രസകരമായിരുന്നെങ്കിലും, മൂന്നാമത്തെ ദിവസം ഒരു വളവിൽ വെച്ച് സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി വീണു. മുകേഷ് ഉടൻ തന്നെ എഴുന്നേറ്റെങ്കിലും, മമ്മൂട്ടിയുടെ മുഖത്ത് ചെറിയൊരു മുറിവ് പറ്റിയിരുന്നു.
ആ ചെറിയ മുറിവിൽ നിന്ന് രക്തം വന്നത് കണ്ടതോടെ മമ്മൂട്ടി നിയന്ത്രണം വിട്ട് പൊട്ടിക്കരയാൻ തുടങ്ങി. 'ഇനിയെനിക്ക് അഭിനയിക്കാൻ കഴിയുമോ, ഇനി ആരെങ്കിലും എന്നെ സിനിമയിൽ അഭിനയിപ്പിക്കുമോ' എന്ന് ചോദിച്ച് അദ്ദേഹം സങ്കടപ്പെട്ടുവെന്ന് മുകേഷ് പറയുന്നു. മുകേഷ് എത്ര ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന് കരച്ചിൽ നിർത്താൻ കഴിഞ്ഞിരുന്നില്ല. മലയാള സിനിമയിലെ 'പുരുഷത്വത്തിന്‍റെ പ്രതീകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടി, തന്‍റെ മുന്നിൽ വെച്ച് അത്രമേൽ വിതുമ്പിയത് തനിക്ക് ഇന്നും ഓർമ്മയുണ്ടെന്ന് മുകേഷ് കൂട്ടിച്ചേർത്തു. പിന്നീട് സിനിമകളിൽ മമ്മൂട്ടി ഗംഭീരമായ ഡയലോഗുകൾ പറയുമ്പോൾ പലപ്പോഴും ഈ പഴയ സംഭവമാണ് മുകേഷിന്‍റെ ഓർമ്മയിൽ വരാറുള്ളത് എന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.