സുകന്യ

30 വർഷത്തെ നിയമപോരാട്ടം; നടി സുകന്യക്കെതിരായ അപകീർത്തിക്കേസിൽ സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

ചെന്നൈ: നടി സുകന്യക്കെതിരെ 1996ൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ സൺ ടി.വിക്ക് വലിയ തിരിച്ചടി. സംഭവത്തിൽ സൺ ടി.വി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി മദ്രാസ് ഹൈകോടതി ശരിവെച്ചു. ഏകദേശം 30 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ നിർണായക വിധി.

1996 ഏപ്രിൽ 17ന് സൺ ടിവിയിലെ 'നേർക്കുനേർ' എന്ന പരിപാടിയിലാണ് കുപ്രസിദ്ധ വനപാലകൻ വീരപ്പന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്. നക്കീരൻ എഡിറ്റർ ആർ.ആർ. ഗോപാൽ ആയിരുന്നു അഭിമുഖം നടത്തിയത്. ഈ പരിപാടിയിൽ, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി നടി സുകന്യക്ക് അവിഹിത ബന്ധമുണ്ടെന്നും, ഈ ബന്ധം വിഡിയോയിൽ പകർത്തി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും വീരപ്പൻ ആരോപിച്ചിരുന്നു. ഇത് തന്റെ അന്തസ്സിനെയും പ്രശസ്തിയെയും കാര്യമായി ബാധിച്ചെന്നും, മാനസികമായി തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ നിയമനടപടികൾ സ്വീകരിച്ചത്.

താൻ കേവലം ഒരു പ്ലാറ്റ്‌ഫോം മാത്രമാണെന്നും, നക്കീരൻ റെക്കോർഡ് ചെയ്ത അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കാണിച്ച് സൺ ടി.വി ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, ഹൈകോടതി ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. നക്കീരനുമായുള്ള കരാർ പ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനും, മാറ്റങ്ങൾ വരുത്താനും, ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യാനും സൺ ടി.വിക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നു. ഇത്തരത്തിൽ എഡിറ്റോറിയൽ നിയന്ത്രണമുള്ളപ്പോൾ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ചാനലിന് തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

സംപ്രേഷണത്തിന് മുമ്പ് ഈ പരാമർശങ്ങളുടെ സത്യവസ്ഥ പരിശോധിക്കാനോ, നടിയോട് വിശദീകരണം ചോദിക്കാനോ സൺ ടി.വി തയാറായില്ല. ഇത് ചാനലിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം വിവാദമായപ്പോൾ ഒരു സ്വകാര്യ മാസികയിൽ മാത്രം ഖേദപ്രകടനം പ്രസിദ്ധീകരിച്ച സൺ ടി.വിയുടെ നടപടിയെയും കോടതി വിമർശിച്ചു. അപകീർത്തികരമായ പരാമർശം ഏത് മാധ്യമത്തിലൂടെയാണോ നടത്തിയത്, അതേ മാധ്യമത്തിലൂടെ തന്നെ ഖേദപ്രകടനം നടത്തണമായിരുന്നുവെന്നും, അല്ലാത്തപക്ഷം ആ മാപ്പ് പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

2015ൽ ചെന്നൈയിലെ ട്രയൽ കോടതി സുകന്യക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും 10,00,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സൺ ടിവി അപ്പീൽ നൽകിയത്. എന്നാൽ, സുകന്യയുടെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും, ചാനൽ ഈ വിഷയത്തിൽ വലിയ തോതിൽ ലാഭമുണ്ടാക്കിയെന്നും കണ്ടെത്തിയ കോടതി, കീഴ്ക്കോടതിയുടെ വിധിയിൽ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്ന് വിധിച്ചു. കൂടാതെ, വിവാദമായ ആ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇനി ഒരിടത്തും പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന് ഹൈകോടതി സ്ഥിരം നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.


Tags:    
News Summary - Madras HC slaps ₹10 lakh fine on Sun TV for violating actress Sukanya’s privacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.