മുംബൈ: ബോളിവുഡിലെ താരങ്ങളുടെയും സിനിമകളുടെയും അതിപ്രസരമുള്ള പി.ആർ രീതികളെ രൂക്ഷമായി വിമർശിച്ച് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. താരങ്ങൾ തങ്ങളുടെ അഭിനയത്തിന് പ്രാധാന്യം നൽകുന്നതിന് പകരം പണം നൽകി പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദ വീക്കിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ ഈ പ്രവണതക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.
ബോളിവുഡിൽ ഇന്ന് കാണുന്ന പി.ആർ വർക്കുകൾ ഭൂരിഭാഗവും പണം നൽകി ചെയ്യിക്കുന്നതാണെന്ന് കരൺ ജോഹർ പറഞ്ഞു. ‘നിങ്ങൾ സുന്ദരിയാണെന്നോ അല്ലെങ്കിൽ ലോകത്തെ ഏറ്റവും മികച്ച നടനാണെന്നോ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ ഇന്ന് പണം നൽകിയാൽ മതി’ അദ്ദേഹം പരിഹസിച്ചു. താരങ്ങൾ സ്വയം മാർക്കറ്റ് ചെയ്യുന്നത് നിർത്തി ജോലികൊണ്ട് മറുപടി നൽകണമെന്നും കരൺ ചൂണ്ടിക്കാട്ടി.
നിലവിൽ പി.ആർ വർക്കുകൾ അതിരുവിടുകയാണ്. ഇത് യഥാർത്ഥത്തിൽ ആളുകൾക്ക് ഒരു സിനിമയോ താരത്തെയോ ഇഷ്ടപ്പെടുന്നുണ്ടോ അതോ ഇഷ്ടപ്പെടാൻ പണം വാങ്ങുകയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. തനിക്കുപോലും ഇത് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ചിലപ്പോഴൊക്കെ താനും ഇതിനായി പണം നൽകേണ്ടി വരുന്നുണ്ടെന്നും കരൺ തുറന്നു സമ്മതിച്ചു.
സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ ഹിറ്റ് ടോക്ക് ഷോയായ 'കോഫി വിത്ത് കരൺ' സീസൺ 9നെ കുറിച്ചുള്ള വിവരങ്ങളും കരൺ പങ്കുവെച്ചു. 2026 ദീപാവലിയോടെ പുതിയ സീസൺ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ജാൻവി കപൂർ, ഷനായ കപൂർ തുടങ്ങിയ യുവതാരങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു താരങ്ങളുടെ ഈ മെത്തേഡ് മാർക്കറ്റിങ് രീതികളെ കരൺ ജോഹർ വിമർശിച്ചത്. ഇതിനോടകം തന്നെ സിനിമാ വൃത്തങ്ങളിൽ ഈ പ്രസ്താവന വലിയ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.