കങ്കണ റണാവത്ത്, രാഹുൽ ഗാന്ധി
ബോളിവുഡ് നടി കൃതി സനോൺ അഭിനയിച്ച രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട തർക്കം രാഷ്ട്രീയ മാനങ്ങളിലേക്ക്. വിഷയം ഏറ്റെടുത്ത് "പുരുഷാധിപത്യം തകർക്കൂ" (Smash the Patriarchy) എന്ന് ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച ഒരു കാർട്ടൂൺ ചിത്രം റീഷെയർ ചെയ്തുകൊണ്ടാണ് കങ്കണ രാഹുലിന്റെ നിലപാടിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തത്.
ഒരു ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യത്തിൽ ഇൻഡോ-വെസ്റ്റേൺ വസ്ത്രധാരണത്തിൽ പ്രത്യക്ഷപ്പെട്ട കൃതി സനോൺ, സഹോദരനും വളർത്തുനായ്ക്കും രാഖി കെട്ടുന്നതാണ് ചിത്രീകരിച്ചിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. സാരിയും ലെഹംഗയും ഉൾപ്പെടെ എത്രയോ മികച്ച പരമ്പരാഗത വസ്ത്രങ്ങൾ ലഭ്യമായിരിക്കെ, സ്വന്തം സഹോദരന് രാഖി കെട്ടുമ്പോൾ അടിവസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ചത് മനഃപൂർവ്വം വികൃതമായ ആശയപ്രചാരണം നടത്താനാണെന്ന് കങ്കണ കുറ്റപ്പെടുത്തി.
എന്നാൽ, വസ്ത്രത്തിന്റെ നീളത്തിലോ കഴുത്തിന്റെ ആഴത്തിലോ അല്ല ഒരു സ്ത്രീയുടെ സംസ്‌കാരവും പാരമ്പര്യവും അളക്കേണ്ടതെന്ന് കൃതിയും തിരിച്ചടിച്ചിരുന്നു. ഈ തർക്കത്തിലേക്ക് കടന്നുവന്ന രാഹുൽ ഗാന്ധി, കൃതി സനോണിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു സ്ത്രീ എന്ത് ധരിക്കണം, എവിടെ പോകണം എന്നത് അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പമാണ് "പുരുഷാധിപത്യം തകർക്കുക" എന്ന ഹാഷ്‌ടാഗ് രാഹുൽ ഉപയോഗിച്ചത്. എന്നാൽ രാഹുലിന്റെ ഈ നിലപാടിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായിരുന്നു കങ്കണ പങ്കുവെച്ച ബി.ജെ.പിയുടെ ചിത്രീകരണം.
വനിതാ സംവരണ ബില്ലിനെ ആദ്യ ഘട്ടത്തിൽ എതിർത്തതും, മുത്തലാഖ് വിഷയത്തിലെ കോൺഗ്രസിന്റെ നിലപാടും, ഷാ ബാനു കേസും, കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രിപോലും ഇല്ലാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് "ബ്രോ, ഒന്നുനിൽക്കൂ... ഭാരത് മാതാ കീ ജയ്, നമുക്ക് തുടങ്ങാം" എന്ന തലക്കെട്ടോടെയാണ് ബി.ജെ.പിയും കങ്കണയും രാഹുൽ ഗാന്ധിയുടെ 'സ്ത്രീ സ്വാതന്ത്ര്യ' വാദങ്ങളെ പ്രതിരോധിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസ് നിലപാടിനെ കങ്കണ ശക്തമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.