മോഹൻലാൽ കുടുംബത്തോടൊപ്പം
മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും മലയാളം സംസാരിക്കുന്നതിൽ നേരിടുന്ന പരിമിതികളെക്കുറിച്ചും, സിനിമകളിൽ അഭിനയിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അമ്മ സുചിത്ര മോഹൻലാൽ തുറന്നുപറയുന്നു. കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മക്കളുടെ കുട്ടിക്കകാലത്തെയും പഠനകാലത്തെയും വിശേഷങ്ങൾ സുചിത്ര പങ്കുവെച്ചത്. പ്രണവിനെക്കാൾ കൂടുതൽ മലയാള ഭാഷയുമായി ബന്ധപ്പെടാൻ വിസ്മയക്ക് സാധിക്കാതെ പോയതിന്റെ പൂർണ്ണ ഉത്തരവാദിത്തം താനാണെന്ന് സുചിത്ര അഭിമുഖത്തിൽ പറയുന്നു.
പ്രണവും വിസ്മയയും തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസകാലം മുഴുവൻ ചെലവഴിച്ചത് ബോർഡിങ് സ്കൂളുകളിലാണ്. വളരെ ചെറുപ്പത്തിൽ തന്നെ അവർ ഹോസ്റ്റലുകളിലേക്ക് പോയി. പ്രണവ് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബോർഡിങ് സ്കൂളിൽ ചേർന്നതെങ്കിൽ, വിസ്മയ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഹോസ്റ്റലിലേക്ക് പോയിരുന്നു. അവിടെ അവരോടൊപ്പം പഠിച്ച കുട്ടികളിൽ ഏറെയും വിദേശികളായിരുന്നു. സ്വാഭാവികമായും അവർ പരസ്പരം ആശയവിനിമയം നടത്തിയത് ഇംഗ്ലീഷിലായിരുന്നു. കുട്ടികൾ അവധിക്കായി നാട്ടിൽ വീട്ടിലേക്ക് വരുമ്പോഴും താൻ അവരോട് സംസാരിച്ചിരുന്നത് ഇംഗ്ലീഷിലാണെന്നും, അത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും സുചിത്ര തുറന്നു സമ്മതിക്കുന്നു.
തന്റെ സ്വന്തം കുടുംബത്തിലും ഇംഗ്ലീഷ് സംസാരഭാഷയായിരുന്നുവെന്ന് സുചിത്ര പറയുന്നു. അച്ഛൻ പകുതി തമിഴും പകുതി മലയാളവും സംസാരിക്കുന്ന വ്യക്തിയായിരുന്നുവെന്നും, അമ്മ പൂർണ്ണമായും മലയാളിയായതിനാൽ അമ്മയോട് മാത്രമാണ് തങ്ങൾ മലയാളം സംസാരിച്ചിരുന്നതെന്നും സുചിത്ര പറയുന്നു.
കൂടാതെ, മോഹൻലാൽ സിനിമകളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് നിരന്തരം വിട്ടുനിൽക്കേണ്ടി വന്നതും മക്കൾക്ക് മലയാളവുമായി നിരന്തരമായ സമ്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നതിന് കാരണമായി. ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ ആഴ്ചയിലൊരിക്കൽ ഫോണിലൂടെ മാത്രമാണ് കുട്ടികളുമായി സംസാരിച്ചിരുന്നത്. അവധിക്ക് വരുമ്പോഴാകട്ടെ, മദ്രാസിൽ ജനിച്ച് വളർന്ന കസിൻസും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. ഇത് കുട്ടികൾക്ക് മാതൃഭാഷയുമായുള്ള ബന്ധം ക്രമേണ കുറച്ചു.
അമ്മയോടും അച്ഛനോടും സംസാരിക്കാറുണ്ടെങ്കിലും വിസ്മയക്ക് പൊതുവെ മലയാളം സംസാരിക്കാൻ വലിയ ആത്മവിശ്വാസമില്ലെന്ന് സുചിത്ര വ്യക്തമാക്കുന്നു. സിനിമകളിലേക്ക് പുതിയ കഥകൾ കേട്ടുതുടങ്ങിയിട്ടുള്ള വിസ്മയക്ക് ഒരു പ്രൊജക്റ്റിലേക്ക് കടക്കാൻ ഒന്നുരണ്ട് മാസമെങ്കിലും സമയം ആവശ്യമാണ്. ഇംഗ്ലീഷിലാണ് അവൾ തിരക്കഥകൾ വായിക്കുന്നത് എന്നതിനാൽ, ഡയലോഗുകൾ പഠിച്ചെടുക്കാനും കഥാപാത്രവുമായി പൊരുത്തപ്പെടാനും ഒരു മാസത്തെയോ ഒന്നര മാസത്തെയോ സാവകാശം അവൾ ചോദിക്കാറുണ്ട്.
എന്നാൽ മകൻ പ്രണവിന്റെ കാര്യത്തിൽ സ്ഥിതി കുറച്ചുകൂടി മെച്ചമാണെന്നും, ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' എന്ന ആദ്യ ചിത്രത്തിൽ കുറച്ചു ഡയലോഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, പിന്നീട് നിരവധി സിനിമകൾ ചെയ്യുകയും സെറ്റിലുള്ളവരോട് നിരന്തരം സംസാരിക്കുകയും ചെയ്തതിലൂടെ പ്രണവിന്റെ മലയാളം വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.