രവി മോഹൻ
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധേയനായ നടൻ രവി മോഹൻ തന്റെ കരിയറുമായി ബന്ധപ്പെട്ട് തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തന്റെ വിവാഹമോചന നടപടികൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ സിനിമകളിൽ നിന്നും അഭിനയത്തിൽ നിന്നും താൻ താൽക്കാലിക ഇടവേള എടുക്കുകയാണെന്ന് താരം അറിയിച്ചു. ശനിയാഴ്ച നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞത്.
വാർത്താസമ്മേളനത്തിൽ തന്റെ മക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ രവി മോഹൻ വികാരാധീനനാവുകയും കണ്ണീരടക്കാൻ പാടുപെടുകയും ചെയ്യുന്നുണ്ടായിരുന്നു. കെനീഷ ഫ്രാൻസിസുമായുള്ള സൗഹൃദത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ, കെനീഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് രവി മോഹന്റെ ഈ പ്രതികരണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി താൻ അനുഭവിച്ച മാനസിക വിഷമം വളരെ വലുതാണെന്നും തന്റെ മക്കളോടുള്ള സ്നേഹത്തെപ്പോലും ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ പതിനാല് വർഷമായി ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എല്ലാം സഹിച്ചുമടുത്തു. എന്റെ മക്കളെ കണ്ടിട്ട് തന്നെ കുറേക്കാലമായി. അതിനിടയിലാണ് അവർക്ക് മേലുള്ള എന്റെ സ്നേഹത്തെ ആളുകൾ ചോദ്യം ചെയ്യുന്നത്. എന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ വേണ്ടി അവരുടെ സ്കൂൾ ഫീസായി മാത്രം വർഷം 50 ലക്ഷം രൂപയാണ് ഞാൻ അടക്കുന്നത്. എന്നിട്ടും എന്റെ സ്നേഹത്തെ ദയവായി ആരും ചോദ്യം ചെയ്യരുത്', രവി മോഹൻ പറഞ്ഞു.
'എല്ലാ രാത്രിയിലും ഞാൻ എന്റെ ചെറിയ മകനോടൊപ്പം ഇരുന്ന് ചെസ്സ് കളിക്കാറുണ്ടായിരുന്നു. അവൻ ജയിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം കാണാൻ വേണ്ടി മാത്രം ഞാൻ മനഃപൂർവ്വം കളി തോറ്റുകൊടുക്കുമായിരുന്നു. എന്നെ അത്രയും അടുത്തറിയാവുന്ന അവർക്ക് ഇപ്പോൾ എന്നെ സംശയമാണ്. എന്റെ മക്കൾ ഈ വിഡിയോ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും അവരുടെ കൂടെയുണ്ടായിരുന്നപ്പോൾ ആരും എന്റെ സ്നേഹത്തെ ചോദ്യം ചെയ്തിരുന്നില്ല. അവരുടെ സുരക്ഷക്കായി സ്കൂളിൽ വരെ ഞാൻ ബോഡിഗാർഡുകളെ അയച്ചിട്ടുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ ചെയ്തതെല്ലാം എന്റെ മക്കൾക്ക് വേണ്ടി മാത്രമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കരിയറിനെ ബാധിക്കാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായതിനാൽ നിയമപരമായ കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ തന്റെ ഒരു സിനിമകളും ഇനി തിയറ്ററുകളിൽ എത്തില്ലെന്നും മാനസികമായ സമാധാനത്തിനാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പറഞ്ഞുകൊണ്ടാണ് രവി മോഹൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.