സൽമാൻ ഖാൻ ആരാധകരോടും സുഹൃത്തുക്കളോടും കാണിക്കുന്ന സ്നേഹവും ഉദാരതയും എന്നും ചർച്ചയാകാറുണ്ട്. അടുത്തിടെ മൂന്ന് തവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അദ്ദേഹത്തിന്റെ ആരാധിക റീന രാജു, അവർക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുമ്പ് രണ്ട് മണിക്കൂർ അദ്ദേഹം തന്നോട് സംസാരിച്ചു എന്നും അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ താൻ വികാരാധീനനാകുമെന്നും അവർ കൂട്ടിച്ചേർത്തു. വോയ്‌സ് ഓഫ് ബംഗളൂരുവിൽ ആർ.ജെ സൗജന്യയുമായി സംസാരിക്കുന്നതിനിടെയാണ് തിരക്കിനിടയിലും തന്നോട് സംസാരിക്കാൻ സൽമാൻ സമയം കണ്ടെത്തിയതിനെ കുറിച്ച് റീന തുറന്നുപറഞ്ഞത്.
"എന്റെ ആദ്യ ഹൃദയ മാറ്റൽ ശസ്ത്രക്രിക്ക് മുമ്പായിരുന്നു, എന്‍റെ കൈയിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ടായിരുന്നു. പലരും അദ്ദേഹത്തിന് സന്ദേശങ്ങൾ അയക്കുന്നുണ്ടാകുമല്ലോ, പക്ഷേ അദ്ദേഹം എനിക്ക് മറുപടി നൽകി. ഞാൻ ഹൃദയ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയയാകുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്ന് അദ്ദേഹം ആസ്ട്രേലിയയിൽ ഷൂട്ടിങ്ങിലായിരുന്നു. എന്റെ ശസ്ത്രക്രിയ നടക്കുന്ന രാത്രി അദ്ദേഹം എന്നെ വിളിച്ചു. ഏകദേശം രണ്ട് മണിക്കൂർ സംസാരിച്ചു. എന്റെ കുടുംബത്തോടും അദ്ദേഹം വളരെ സ്നേഹപൂർവം പെരുമാറി. ഈ ശസ്ത്രക്രിയയിലൂടെ കടന്നുപോകാൻ എനിക്ക് ആത്മധൈര്യം തന്നു" -ആരാധിക പറയുന്നു. ആദ്യ സംഭാഷണത്തിന് ശേഷം തന്റെ ഫൗണ്ടേഷൻ സംബന്ധിച്ച് വീണ്ടും ബന്ധപ്പെടുമ്പോൾ സൽമാൻ ഖാൻ ഉടൻ തന്നെ അവരെ തിരിച്ചറിഞ്ഞെന്നും രണ്ടാമത്തെ ഹൃദയ മാറ്റൽ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം അവളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരെ സന്തോഷിപ്പിക്കാൻ ഒരു പാർട്ടി ഒരുക്കിയതായും അവർ പറഞ്ഞു.
“അദ്ദേഹം കരുണ നിറഞ്ഞയാളാണ്. ഞങ്ങൾ അദ്ദേഹത്തിന്‍റെ വീട്ടിൽ രാത്രി മുഴുവൻ പാർട്ടി നടത്തി, ആഘോഷിച്ചു. രണ്ടാം ട്രാൻസ്‌പ്ലാന്റിന് നാല് മാസം കഴിഞ്ഞപ്പോൾ എനിക്ക് പ്രമേഹവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു, പക്ഷേ ഞാൻ ആ സമയത്ത് വളരെ സന്തോഷവതിയായിരുന്നു. കാരണം സൽമാൻ തന്നെ റേസ് 3 എന്ന സിനിമയുടെ സെറ്റിലേക്ക് കൊണ്ടുപോയിരുന്നു. ഞാൻ മുമ്പയച്ചൊരു മെസ്സേജ് ഓർത്തെടുത്ത്, അദ്ദേഹം എനിക്ക് ബീയിങ് ഹുമൻ എന്ന ബ്രാൻഡിന്റെ ഒരു വെളുത്ത സൈക്കിൾ സമ്മാനമായി നൽകി” -ആരാധിക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.