കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അവതരിപ്പിച്ച ബോളിവുഡ് താരം രൺവീർ സിങിനെതിരെയുള്ള കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ദൈവീക രൂപത്തെ അപമാനിച്ചെന്നും മത വികാരം വൃണപ്പെടുത്തി എന്നും കാണിച്ചാണ് രൺവീരിനെതിരെ കേസ് എടുത്തിരുന്നത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസാണ് രൺവീർ സിങ്ങിനെതിരെ കേസെടുത്തത്.
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രൺവീർ സിങ് കാന്താരയിലെ ദൈവിക ഭാഗം അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷഭ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രൺവീർ സിങ് സമൂഹമാധ്യമത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ സിനിമയിലെ അഭിനയത്തെ പ്രശംസിക്കുക എന്നതു മാത്രമായിരുന്നു തന്‍റെ ഉദ്ദേശം, ആരുടെയെങ്കിലും വിശ്വാസത്തെയോ, വൈകാരികതയെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു, എന്ന് രൺവീർ സിങ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞിരുന്നു.
ഇതിനു ശേഷം കാന്താര സിനിമയിലെ രംഗങ്ങൾ ആളുകൾ അനുകരിക്കുന്നതിനെതിരെ പ്രതികരണവുമായി ഋഷഭ് ഷെട്ടി എത്തിയിരുന്നു. സിനിമയിലെ മറ്റു ഭാഗങ്ങൾ പോലെയല്ല ദൈവികമായ ഭാഗം, അത് പവിത്രവും വൈകാരികവുമാണ്. ചെന്നൈയിൽ ബിഹൈന്‍റ് വുഡ്സിന്‍റെ ഇവന്‍റിൽ പങ്കെടുക്കുവെയാണ് ഋഷഭ് ഷെട്ടി അടുത്തിടെ ഉയർന്നു വന്ന വിവാദങ്ങൾക്കു മറുപടിയായി പ്രതികരിച്ചത്. ഈ ആചാരങ്ങളുടെ പ്രാധാന്യവും അവയുടെ വൈകാരികതയും പ്രേക്ഷകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.