ആ പൊട്ടിയ ചിത്രത്തിന്‍റെ നിർമാണ ചിലവിന്‍റെ അഞ്ചിരട്ടി കോളർ ട്യൂൺ വിറ്റ് മാത്രം എനിക്ക് കിട്ടി, എല്ലാ കമ്പനികളും ലക്ഷങ്ങളാണ് തന്നത്- ഈസ്റ്റ് കോസ്റ്റ് വിജയൻ

മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധേയമായൊരു പേരാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. സിനിമ നിർമാണം, ആൽബം നിർമാണം, സിനിമ സംവിധാനം എന്നിങ്ങനെ ഒരുപാട് മേഖലയിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ പ്രശസ്തനാണ്. 2008ൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഈസറ്റ് കോസ്റ്റ് വിജയനിപ്പോൾ.

ജയറാമിനെ നായകനാക്കി നോവൽ എന്ന ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം തിയറ്ററിൽ പരാജയമായി മാറിയെങ്കിലും പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചിത്രത്തിലെ 'ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ' എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. പാട്ട് വമ്പൻ ഹിറ്റായെന്നുും ഐഡിയ, എയർടെൽ വോഡാഫോൺ ഉൾപ്പെടയുള്ള പ്രമുഖ കമ്പനികൾ കോളർ ട്യൂണാക്കാൻ ലക്ഷങ്ങൾ നൽകിയെന്നും അദ്ദേഹം പറയുന്നു.

'സിനിമ സംവിധാനം ചെയ്യാൻ ആദ്യകാലം മുതൽക്ക് തന്നെ പലരും എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇഷ്‌ടപ്പെട്ട ഒരു കഥ വന്നാൽ ചെയ്യാം എന്നായിരുന്നു എന്റെ തീരുമാനം. അങ്ങനെ നോവൽ എന്ന കഥ വന്നപ്പോൾ അതൊരു മികച്ച സിനിമയാക്കി മാറ്റാമെന്ന് തോന്നി.

അങ്ങനെയാണ് ഞാൻ സംവിധാനത്തിലേക്ക് ഇറങ്ങിയത്. ജയറാം നായകനായ സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും അതിലെ പാട്ടുകൾ അന്ന് തരംഗമായിരുന്നു. 'ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ' എന്ന പാട്ട് ആ സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.

ആ കാലത്ത് കോളർ ട്യൂണുകൾ വലിയ തരംഗമായി നിൽക്കുന്ന സമയമാണ്. സിനിമ റിലീസായ ശേഷം അതിലെ പാട്ടുകൾ കോളർ ട്യൂണുകളാക്കാൻ കമ്പനികളുമായി കരാറിലെത്തി. 'ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ' എന്ന കോളർ ട്യൂൺ അന്ന് ട്രെൻഡായി മാറി.

വോഡഫോൺ, ഐഡിയ, എയർടെൽ എന്നീ കമ്പനികളിൽ നിന്ന് ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് എനിക്ക് കോളർ ട്യൂണുകളിലൂടെ മാത്രം ലഭിച്ചത്. അഞ്ച് വർഷംകൊണ്ട് നോവൽ എന്ന സിനിമയുടെ നിർമാണച്ചെലവിന്‍റെ മൂന്നിരട്ടിപണം ഈ കോളർ ട്യൂണിൽ നിന്നുമാത്രം കിട്ടി. മലയാളസിനിമയിൽ നോക്കുമ്പോൾ തന്നെ അതൊരു അപൂർവസംഭവമാണ്,' ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞു.

Tags:    
News Summary - East Coast vijayan talks about how song from novel movie sold for lakhs to sim companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.