മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ വീണ്ടും ബോക്സ് ഓഫിസിൽ തന്റെ ആധിപത്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 45 ദിവസത്തിനുള്ളിൽ രണ്ട് ചിത്രങ്ങൾ 200 കോടി രൂപ കടന്നു എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ലോകമെമ്പാടും 265.5 കോടി രൂപ നേടിയ എമ്പുരാന്റെ വൻ വിജയത്തിന് ശേഷം, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തുവന്ന 'തുടരും' എന്ന ചിത്രവും 200 കോടി രൂപ മറികടന്ന് മുന്നേറ്റം തുടരുകയാണ്.
കുറച്ചുകാലമായി മോഹൻലാലിന് സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. എന്നാൽ മോഹൻലാൽ ഏത് സിനിമ ഏറ്റെടുക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹം ഒറ്റക്കല്ല, കൂട്ടാളികളാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ, മോഹൻലാലിന്റെ തിരക്കഥ തെരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സൂപ്പർസ്റ്റാറിന്റെ സഹപ്രവർത്തകനും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ.
അത്തരം അവകാശവാദങ്ങളിൽ ചില സത്യങ്ങളുണ്ടെന്ന് ആന്റണി സമ്മതിച്ചു. എന്നാൽ ആശിർവാദ് സിനിമാസിനായി പരിഗണിക്കുന്ന പ്രോജക്ടുകളുടെ കാര്യത്തിൽ മാത്രമേ താനും മോഹൻലാലും ഒരുമിച്ച് തിരക്കഥ കേൾക്കാറുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് നിർമാതാക്കളുടെ പ്രോജക്ടുകൾക്ക്, മോഹൻലാൽ സ്വന്തമായി തിരക്കഥ കേൾക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'മോഹൻലാൽ സാറിന്റെ കഥകൾ ഞാൻ കേൾക്കുകയും അദ്ദേഹത്തിന്റെ തിരക്കഥ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുവെന്ന വാദം പകുതി ശരിയും പകുതി തെറ്റുമാണ്. ആശിർവാദ് നിർമിക്കാൻ പരിഗണിക്കുന്ന എല്ല കഥകളും ഞങ്ങൾ ഒരുമിച്ചാണ് കേൾക്കുന്നുത് ആ പ്രോജക്ടുകളുടെ ചർച്ചകളിൽ ഞാൻ സജീവമായി പങ്കെടുക്കും. മറുവശത്ത്, മറ്റ് നിർമാതാക്കളുടെ സിനിമകളുടെ കഥകൾ കേൾക്കുന്നത് ലാൽ സർ മാത്രമാണ്' -അദ്ദേഹം പറഞ്ഞു.
പലരും മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം നൽകാൻ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ ഒരു മോഹൻലാൽ മാത്രമേയുള്ളൂ, ഒരാളെ അന്വേഷിച്ച് ഇത്രയധികം ആളുകൾ വരുമ്പോൾ എന്തുചെയ്യാൻ കഴിയുമെന്ന് ആന്‍റണി ചോദിച്ചു. അതുകൊണ്ട് എല്ലാവർക്കും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.