മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച തനത് എഴുത്തിന്റെ തമ്പുരാൻ എ.കെ. ലോഹിതദാസ് വിടപറഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. സ്ക്രീനിൽ അദ്ദേഹം പകർത്തിവെച്ച മനുഷ്യർ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നവരാണെന്നതാണ് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ അമരത്വം തെളിയിക്കുന്നത്. വെറുമൊരു കഥ പറയുക എന്നതിനപ്പുറം സാധാരണക്കാരായ മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളെയും അവരുടെ ചെറിയ സന്തോഷങ്ങളെയും അത്രമേൽ സൂക്ഷ്മതയോടെയാണ് ലോഹിതദാസ് തന്റെ വരികളിലേക്ക് ആവാഹിച്ചത്. ജാതിയോ മതവോ തൊഴിലോ നോക്കാതെ, മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ കരുത്ത്. പത്മരാജൻ, ഭരതൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ പ്രതിഭകളുടെ നിരയിലേക്കാണ് ലോഹിതദാസ് എന്ന പേരും മലയാളി ചേർത്തുവെച്ചത്.
ഒരു മികച്ച തിരക്കഥാകൃത്ത് എന്നതിലുപരി സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. 1997-ൽ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ തൊപ്പി അണിയുന്നത്. അഭിനയത്തിലും തനിക്ക് തിളങ്ങാനാകുമെന്ന് ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്റ്റോപ്പ് വയലൻസ്, വളയം തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. ഗ്രാമങ്ങളിലെ സാധാരണ ജീവിതങ്ങളെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും ഇത്രത്തോളം ആഴത്തിൽ അടയാളപ്പെടുത്തിയ മറ്റൊരു എഴുത്തുകാരൻ മലയാള സിനിമയിൽ അപൂർവമാണ്. 2009 ജൂൺ 28-ന് എഴുതിത്തീരാത്ത ഒരുപിടി നല്ല കഥകൾ ബാക്കിവെച്ച് അദ്ദേഹം യാത്രയായെങ്കിലും, ആ തൂലികയിൽ വിരിഞ്ഞ ഓരോ കഥാപാത്രങ്ങളിലൂടെയും ലോഹിതദാസ് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.