തുടർച്ചയായി ഹിറ്റുകൾ നേടി തന്‍റെ കരിയറിലെ മികച്ച ഫേസിൽ കൂടിയാണ് ആസിഫ് അലി എന്ന നടൻ കടന്നുപോകുന്നത്. കിഷ്കിന്ദ കാണ്ഡം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമെത്തിയ ജോഫിൻ ടി ചാക്കോ ചിത്രം രേഖചിത്രവും മികച്ച രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കൃത്യമായ പ്രസൻസ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കും. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആസിഫ് അലിയിപ്പോൾ. കുടുംബത്തിന് ഒരുപാട് മുൻഗണന കൊടുക്കുന്ന ആളാണ് മമ്മൂട്ടിയെന്നും ഒരു യാത്രക്കിടെ അദ്ദേഹത്തിന്‍റെ ഫോണിലെ ഫോട്ടോസ് കാണിച്ചെന്നും ആസിഫ് പറയുന്നു. ഫോണിൽ മൊത്തം ഭാര്യ സുൽഫത്തിന്‍റെ ചിത്രങ്ങളാണെന്നും ആസിഫ് പറഞ്ഞു.
‘മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും നമുക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. എനിക്ക് പുള്ളിയുമായി ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ ട്രാവല്‍ ചെയ്തപ്പോള്‍ ഫോണിലെ ഫോട്ടോസ് എല്ലാം കാണിച്ചു തന്നിരുന്നു, കൂടുതല്‍ ഫോട്ടോസും ഫാമിലിയുടെ കൂടെയുള്ളതാണ്. ഫാമിലിക്ക് അത്രമാത്രം ഇംപോര്‍ട്ടന്‍സ് മമ്മൂക്ക കൊടുക്കുന്നുണ്ടെന്ന് അതിൽ നിന്നും മനസിലാക്കാം. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോസ് സുല്‍ഫത്തായുടെ കൂടെയുള്ളതായിരുന്നു. അവര്‍ രണ്ടുപേര്‍ മാത്രം ഉള്ളതും മമ്മൂക്ക എടുത്ത സുല്‍ഫത്തയുടെ ഫോട്ടോസുമാണ് ഗാലറിയില്‍ കൂടുതലുള്ളത്.
എന്‍റെ ഫോണിലെ ഗാലറിയില്‍ സമ(ആസിഫിന്‍റെ ഭാര്യ)യെ നിർത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങൾ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ഒരുപാട് നാളിന് ശേഷം ദുബായിൽ വെച്ച് മമ്മൂക്കയെ കണ്ടപ്പോൾ നിന്‍റെ കഴിഞ്ഞ വർഷത്തെ സിനിമകൾ ഒക്കെ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി,'ആസിഫ് അലി പറഞ്ഞു.
രേഖചിത്രത്തിൽ മമ്മൂട്ടിയുടെ എഐ വെർഷൻ എത്തുന്നുണ്ട്. ആസിഫ് അലിയെ കൂടാതെ. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.