ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ആശംസകളുമായി അമിതാഭ് ബച്ചൻ. അർഹമായ അംഗീകാരമാണ് ലഭിച്ചതെന്നും താൻ എപ്പോഴും മോഹൻലാലിന്‍റെ ആരാധകനായിരിക്കുമെന്നും അമിതാഭ് ബച്ചൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. മലയാളത്തിലാണ് അമിതാഭ് ബച്ചൻ മോഹൻലാലിന് ആശംസ പങ്കുവെച്ചത്.
'ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെ വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ' -എന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്.
പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടി അടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമ യാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽകെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ - മമ്മൂട്ടി കുറിച്ചു.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്നും ഇതിഹാസ നടനും സംവിധായകനും നിർമാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നതായും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.