ആർ. വൈരമുത്തു, ചിന്മയി ശ്രീപദ
കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തു ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ്. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് വൈരമുത്തു. രചയിതാവിന് അഭിനന്ദനമറിയിച്ച് നിരവധി പ്രശസ്തർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ വിരോധം അറിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. നടന്മാരായ കമൽഹാസനും രജനികാന്തിനുമെതിരെയാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ തുറന്നടിച്ചത്.
വൈരമുത്തുവിനെതിരെ 2018ൽ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ ഒരു സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി. എന്നാൽ ഇത്രയധികം ലൈഗിക ആരോപണങ്ങൾക്ക് ഉന്നയിക്കുമ്പോഴും അക്രമിക്കൊപ്പം നിൽക്കുന്ന സമൂഹിക പ്രതിനിധികളെ പച്ചയായി വിമർശിക്കുകയാണ് ചിന്മയി.
'2018ൽ വ്യത്യസ്ത പ്രായത്തിലുള്ള നിരവധി സ്ത്രീകൾ കവിയും ഗാനരചയിതാവുമായ ഒരാളെ അവരുടെ പീഡകനായി പ്രഖ്യാപിച്ചു. എന്നാൽ അയാളുടെ പേര് ഉച്ഛരിച്ച സ്ത്രീകളുടെ കൂട്ടായ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെട്ടു. ഞാൻ വളരെ വലിയ വിലകൊടുക്കേണ്ടി വന്നു. എന്നാൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ബാക്കിയുള്ള സ്ത്രീകൾക്ക് എന്റെ ഭാഗ്യത്തിന്റെ പകുതി പോലും ഉണ്ടായിരുന്നില്ല' ചിന്മയി കുറിച്ചു.
വൈരമുത്തുവിനെ ബഹുമാനിച്ചുകൊണ്ട് രജനികാന്ത് അഭിനന്ദനം അറിയിച്ചിരുന്നു, 'നമ്മുടെ ഇന്ത്യ രാഷ്ട്രത്തിന്‍റെ മഹത്തായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ എന്‍റെ പ്രിയ സുഹൃത്തും ആദരണീയ കവിയുമായ വൈരമുത്തുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ' എന്നാണ് രജനികാന്ത് കുറിച്ചത്. ഇതിന് അയ്യയ്യോ...പുരിയവേ പുരിയാദ??! എന്നായിരുന്നു ചിന്മയി നൽകിയ മറുപടി.
കവികളിലെ ചക്രവർത്തി എന്ന് വൈരമുത്തുവിനെ വിശേഷിപ്പിച്ചുകൊണ്ട് കമൽഹാസനും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കമൽ ഹാസനെ വിമർശിച്ചും ചിന്മയി രംഗത്തെത്തി. ‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർക്കണം, പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാർട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞു എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാർ അവരുടെ സഹോദരന്മാർ, അമ്മാവന്മാർ, അച്ഛന്മാർ, സുഹൃത്തുക്കൾ, ഉപദേഷ്ടാക്കൾ എന്നിവർക്കൊപ്പം നിൽക്കും. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?', ചിന്മയി എക്സിലൂടെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.