അതിഥി ശങ്കർ, അനുപമ പരമേശ്വരൻ
താൻ നേരിട്ട ദുരിതപൂർണമായ പ്രണയബന്ധത്തെക്കുറിച്ചും മാനസിക പീഡനത്തെക്കുറിച്ചും നടി അനുപമ പരമേശ്വരൻ തുറന്നുപറഞ്ഞതിന് പിന്നാലെ, പിന്തുണയുമായി തമിഴ് നടി അതിഥി ശങ്കർ രംഗത്ത്. അനുപമയുടെ വെളിപ്പെടുത്തൽ മറ്റാരെയെങ്കിലും ലക്ഷ്യം വെച്ചോ താഴ്ത്തിക്കെട്ടാനോ ഉള്ളതല്ലെന്നും, മറിച്ച് വലിയൊരു തിരിച്ചറിവും സമൂഹത്തിൽ അവബോധം സൃഷ്ടിക്കലുമാണ് അതെന്നും അതിഥി വ്യക്തമാക്കി.
ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് അനുപമ പരമേശ്വരൻ തന്റെ മുൻകാല ബന്ധത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്. ഏകദേശം രണ്ടു വർഷത്തോളം നീണ്ട ആ ബന്ധം തനിക്ക് ശാരീരികമായും മാനസികമായും വലിയ തകർച്ചയാണ് ഉണ്ടാക്കിയതെന്നും, 'നാർസിസ്റ്റിക് അബ്യൂസ്' ആണ് താൻ അനുഭവിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.
പൂർണ്ണമായി മുറിവുകൾ ഉണങ്ങിയ ശേഷമാണ് താൻ ഈ വിഷയം പുറത്തുപറയാൻ തയ്യാറായതെന്നും അനുപമ പറഞ്ഞു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയും, നടി ധ്രുവ് വിക്രമുമായി ബന്ധപ്പെടുത്തി ചില വ്യാഖ്യാനങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. എങ്കിലും അനുപമ ആരുടെയും പേര് പരസ്യമായി പരാമർശിച്ചിരുന്നില്ല.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അതിഥി ശങ്കർ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. അനുപമയുടെ അഭിമുഖം താൻ ശ്രദ്ധിച്ചിരുന്നുവെന്നും അതിലെ പ്രധാന വിഷയം അതൊരു വലിയ അവബോധം സൃഷ്ടിച്ചു എന്നതാണെന്നും അതിഥി പറഞ്ഞു.
സമാനമായ വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും എന്നാൽ തങ്ങൾ എന്താണ് അനുഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാതെ വരികയും ചെയ്യുന്ന നിരവധി പേർക്ക് അനുപമയുടെ വാക്കുകൾ ഒരു തിരിച്ചറിവാകുമെന്ന് അതിഥി ചൂണ്ടിക്കാണിച്ചു. വളരെ ആത്മാർത്ഥമായാണ് അനുപമ തന്റെ അനുഭവം പങ്കുവെച്ചതെന്നും, അത് മറ്റുള്ളവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിഥി പ്രശംസിച്ചു.
അനുപമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉയര്‍ന്ന വിമർശനങ്ങളെയും കുറിച്ചും അതിഥി സംസാരിച്ചു. മുൻ കാമുകനെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുകയല്ല അനുപമയുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
‘ആരെയും വേദനിപ്പിക്കാനോ താഴെഴ്ത്തിക്കെട്ടാനോ ഉദ്ദേശിച്ചല്ല അവർ സംസാരിച്ചതെന്ന് ഞാൻ കരുതുന്നു. അതവരുടെ സ്വന്തം കഥയാണ്, അത് വളരെ കൃത്യമായും ആത്മാർത്ഥമായും അവർ പങ്കുവെച്ചു. അതിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ട ഏറ്റവും വലിയ കാര്യം അതൊരു മികച്ച അവബോധം സൃഷ്ടിച്ചു എന്നുള്ളതാണ്’ അതിഥി ശങ്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.