ഹെയ്ഡൻ പനേറ്റിയർ
ഹോളിവുഡ് താരം ഹെയ്ഡൻ പനേറ്റിയറിന്റെ ദാരുണമായ വിയോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. 'ഹീറോസ്', 'നാഷ്‌വിൽ' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ലോകപ്രശസ്തയായ ഹെയ്ഡന്‍റെ അപ്രതീക്ഷിത മരണം വലിയ ചർച്ചയായിരിക്കുകയാണ്. സൗത്ത് കരോലിനയിലെ അപ്പാർട്ട്മെന്റിൽ വെച്ചാണ് നടി മരിച്ചത്. മരണസമയത്ത് നടിയുടെ കാമുകനായ ബ്രയാൻ ഹിക്കേഴ്സണും സഹോദരൻ സാക്കും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുവെന്ന് ഗ്രീൻ്വിൽ പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അടിയന്തരമായി എത്തിയ പാരാമെഡിക്കുകൾ ഹെയ്ഡന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഉച്ചകഴിഞ്ഞ് മരണം സ്ഥിരീകരിക്കുകയായിരുന്നു. നടിയുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ ആഘാതങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കൊലപാതക സാധ്യതകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മദ്യത്തോടുള്ള അടിമത്തവും കടുത്ത വിഷാദരോഗവും താൻ നേരിട്ടിട്ടുണ്ടെന്ന് ഹെയ്ഡൻ തന്നെ മുൻപ് തുറന്നുപറഞ്ഞിരുന്നു. തന്റെ 37-ാം പിറന്നാളിന് തൊട്ടുമുമ്പാണ് മരണം.
ഹെയ്ഡൻ പനേറ്റിയറും ബ്രയാൻ ഹിക്കേഴ്സണും തമ്മിലുള്ള ബന്ധം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ബ്രയാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പറഞ്ഞി് 2020ൽ നടി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും കോടതി തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തന്റെ ശിക്ഷാകാലാവധി ഇളവുചെയ്തു കിട്ടാൻ ബ്രയാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ അപേക്ഷ തള്ളപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറങ്ങിയ തന്റെ 'ദിസ് ഈസ് മി' എന്ന ആത്മകഥയിൽ ബ്രയാനുമായുള്ള ബന്ധത്തെക്കുറിച്ചും അക്കാലത്തെ പ്രയാസങ്ങളെക്കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്. താൻ ബ്രയാനെതിരെ നിയമനടപടികൾ സ്വീകരിച്ചത് അയാളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമാണെന്നും, ഒരിക്കലും അയാളെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹെയ്ഡൻ വ്യക്തമാക്കിയിരുന്നു.
പൊലീസ് റിപ്പോർട്ടിൽ, അപ്പാർട്ട്മെന്റിലുണ്ടായിരുന്ന ബ്രയാന്റെയും സഹോദരൻ സാക്കിന്റെയും പെരുമാറ്റത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പാരാമെഡിക്കുകൾ ഹെയ്ഡനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സാക്ക് വളരെ വൈകാരികമായി പ്രതികരിച്ചപ്പോൾ, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് ബ്രയാൻ കരയാൻ തുടങ്ങിയതെന്ന് പൊലീസ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ കൈവശമുണ്ടായിരുന്ന ചില മരുന്നുകളുടെ വിവരങ്ങളും പൊലീസ് അന്വേഷണ പരിധിയിലുണ്ട്.
കുടുംബത്തിലും വലിയ ദുരന്തങ്ങൾ നടിയെ തേടിയെത്തിയിരുന്നു. ഹെയ്ഡന്റെ ഇളയ സഹോദരനും നടനുമായ ജാൻസൻ പനേറ്റിയർ 2023ൽ ഹൃദയസംബന്ധമായ അസുഖം മൂലം 28-ാം വയസ്സിൽ അന്തരിച്ചിരുന്നു. ഒടുവിൽ നിരവധി വ്യക്തിപരമായ പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും അതിജീവിച്ചുകൊണ്ടിരിക്കെയാണ് ലോകത്തെ കണ്ണീരിലാഴ്ത്തി ഹെയ്ഡൻ പനേറ്റിയറിന്റെ അകാലത്തിലുള്ള വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.