പേരന്‍റിങ്ങിനെ കുറിച്ചും മകളെ കുറിച്ചും നടൻ അഭിഷേക് ബച്ചൻ ഇടക്കിടെ സംസാരിക്കാറുണ്ട്. ഇപ്പോൾ തന്‍റെ പുതിയ ചിത്രമായ ബി ഹാപ്പിയുടെ പ്രമോഷനിടെ വീണ്ടും പേരന്‍റിങ്ങിനെക്കുറിച്ചുള്ള കാഴ്ചപാടുകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. പുതിയ ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ അച്ഛന്റെ വേഷമാണ് അഭിഷേക് അവതരിപ്പിക്കുന്നത്.
ഇന്നത്തെ കാലത്ത് രക്ഷിതാക്കളും കുട്ടികളും സുഹൃത്തുക്കളെ പോലെയാണെന്നും എന്നാല്‍ സൗഹൃദത്തിലേക്ക് പോകേണ്ടതില്ലെന്ന് താന്‍ കരുതുന്നതായും അഭിഷേക് പറയുന്നു. "നിങ്ങള്‍ നിങ്ങളുടെ കുട്ടിയോട് സൗഹൃദത്തോടു കൂടിയേ ഇടപെടാവൂ. എന്നാല്‍ നിങ്ങള്‍ക്ക് അവരുടെ സുഹൃത്ത് ആവാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ രക്ഷിതാവാണ്. അവരെ സംരക്ഷിക്കുകയും വഴി കാട്ടുകയുമാണ് നിങ്ങളുടെ ഉത്തരവാദിത്തം - അഭിഷേക് പറഞ്ഞു.
സൗഹാര്‍ദ പൂര്‍ണമായിരിക്കണം മാതാപിതാക്കളുടെ ഇടപെടലുകള്‍. എന്നാല്‍ മാത്രമേ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മാതാപിതാക്കളെ സമീപിക്കാന്‍ കുട്ടികൾക്ക് തോന്നൂ. അങ്ങനെയാണെങ്കിലെ എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ആദ്യം വിളിക്കാന്‍ തോന്നുന്ന ആളായി മാതാപിതാക്കൾ മാറുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാവാണെന്ന് മറന്നുപോകരുതെന്നും കുട്ടികള്‍ക്കും ആ വ്യത്യാസം മനസിലാവണമെന്നുമാണ് തന്‍റെ വിശ്വാസമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ, ഒരു പിതാവിന്റെ വികാരങ്ങൾ വേണ്ടത്ര കേൾക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് പിന്നിലെ രണ്ട് കാരണങ്ങളും നടൻ പങ്കുവെച്ചു. പുരുഷന്മാർ അവരുടെ വികാരങ്ങൾ വേണ്ടത്ര പ്രകടിപ്പിക്കുന്നില്ലെന്നും, കുട്ടിയുടെ വളർത്തലിൽ ഒരു പിതാവിന്റെ പങ്ക് ആളുകൾ അവഗണിക്കുന്നുവെന്നുമുള്ള കാരണങ്ങളാണ് നടൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.