ചതുരക്കളങ്ങളിൽ
കരുക്കൾനീക്കീടുന്നു
കുരുതിക്കളങ്ങളിൽ
വിളവുകൊയ്യുന്നവർ.
ചക്രങ്ങളില്ലാരഥം
പായുന്നു ചുറ്റുമിപ്പോൾ
അന്നൊരു രഥം പാഞ്ഞു
ക്ഷതങ്ങളേറ്റ മണ്ണിൽ.
കറുപ്പും വെളുപ്പുമായ്
കളങ്ങൾ തീർത്തീടുമ്പോൾ
ആത്മധൈര്യങ്ങൾ ചോർന്നോർ
വിറങ്ങലിച്ചീടുന്നു.
കുതിക്കുമശ്വത്തിന്
ദിശതെറ്റീടും നേരം
നിദ്രയിലാണ്ടീടുന്നു
മാധ്യമ ദൈവങ്ങളും.
ചിന്തകൾ മുരടിച്ചും
കാഴ്ചകൾ മരവിച്ചും
പ്രത്യയശാസ്ത്രങ്ങൾക്കായ്
ജയ് വിളിച്ചീടുന്നവർ.
ദൈവങ്ങൾ വിലപേശി
നിൽക്കുന്ന തെരുവിലായ്
മിഴികൾ നിറയുന്ന
തെരുവു ബാല്യങ്ങളും.
പടിയിറക്കൂമൂഴം
കാത്തു നിൽപ്പുണ്ടിന്നയാൾ
വടിയും കുത്തിക്കൊണ്ട്
കാക്കതൻ കാഷ്ഠം പേറി.!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.