തൃശൂർ: 2021ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും പ്രഖ്യാപിച്ചു. വൈശാഖനും പ്രഫ. കെ.പി. ശങ്കരനുമാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡോ. കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ. ജയശീലൻ എന്നിവർക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. 2018ലെ വിലാസിനി അവാർഡ് ഇ.വി. രാമകൃഷ്ണനാണ് (മലയാള നോവലിന്റെ ദേശകാലങ്ങൾ).
കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ്), നോവൽ: ഡോ. ആർ. രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത), വിനോയ് തോമസ് (പുറ്റ്), ചെറുകഥ: വി.എം. ദേവദാസ് (വഴി കണ്ടു പിടിക്കുന്നവർ), നാടകം: പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം), സാഹിത്യ വിമർശം: ആർ. അജയകുമാർ (വാക്കിലെ നേരങ്ങൾ), വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും), ജീവചരിത്രം/ആത്മകഥ: (രണ്ടുപേർക്ക്) പ്രഫ. ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓർമകൾ), എതിര് (എം. കുഞ്ഞാമൻ), യാത്രാവിവരണം: വേണു (നഗ്നരും നരഭോജികളും) വിവർത്തനം: കായേൻ (ഷൂസേ സരമാഗു), അയ്മനം ജോൺ, ബാലസാഹിത്യം: രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും), ഹാസസാഹിത്യം: ആൻ. പാലി (അ ഫോർ അന്നാമ്മ)
ഐ.സി. ചാക്കോ അവാർഡ്: വൈക്കം മധു( ഇടയാളം അടയാളങ്ങളുടെ അദ്ഭുത ലോകം), സി.ബി. കുമാർ അവാർഡ്: അജയ് പി. മങ്ങാട്ട് (ലോകം അവസാനിക്കുന്നില്ല), കെ.ആർ. നമ്പൂതിരി അവാർഡ്: ഫ്ര. പി.ആർ. ഹരികുമാർ (ഏകാന്തം വേദാന്തം), കനകശ്രീ അവാർഡ്: കിങ് ജോൺസ്, ഗീതാ ഹിരണ്യൻ അവാർഡ്: വിവേക് ചന്ദ്രൻ (വന്യം), ജി.എൻ. പിള്ള അവാർഡ് (രണ്ടുപേർക്ക്): ഡോ. പി.കെ. രാജശേഖരൻ (സിനിമ സന്ദർഭങ്ങൾ), ഡോ. കവിത ബാലകൃഷ്ണൻ (വായന മനുഷ്യന്റെ കലാ ചരിത്രം), തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം: എൻ.കെ. ഷീല.
അവാർഡുകൾ കൊടുക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.