കെ.എം. റഷീദ്
Posted On
date_range Updated On
date_range ഫുട്ബാൾ കാല കവിതകൾ
ആർക്കും വേണ്ടാത്ത പന്ത്
പല രാജ്യങ്ങളുടെ പേരെഴുതിയ
പലനിറ കൂടാരത്തിനടിയിൽ
ഒരു മഞ്ഞുരാത്രിയിയിലഭയം തേടി
ഒരു രാജ്യത്തിേൻറതുമല്ലാത്ത ഒരഭയാർഥി കുടുംബം
അവർക്ക് പുതക്കാൻ പല നിറങ്ങളിലുള്ള പതാകകൾ
ചൊല്ലാൻ പല ഭാഷകൾ ചേർന്ന താരാട്ട്
ആരവമുയർന്നു
ഗോളുകൾ പറന്നു
കാണികളകന്നു
പുലർച്ച തൂപ്പുകാരി മാത്രം കണ്ടു
ആർക്കും വേണ്ടാതെ കിടന്ന
ഒരു പന്ത്
വൃത്ത ജനാവലി
ഭൂഗോളം വരിഞ്ഞുമുറുക്കിക്കെട്ടിയ പന്ത്
തിരമാലകൾ കോരിയെടുത്ത വല
ഒരേ വൃത്തത്തിൽ രചിച്ച ജനാവലി
ഒരേ സ്വപ്നം പടർന്ന മൈതാനം
ഒരേ ആവേശം
ഒരേ ലക്ഷ്യം
അനേകം വികാരങ്ങൾ
വിചാരങ്ങൾ
ഡെത്ത് പെനാൽറ്റി
വികാരങ്ങളില്ലാത്തൊരു ശരീരം
കല്ലുകൾ പടുത്തുവെച്ച പോൽ പേശികൾ
ഇരുമ്പുകമ്പികൾ കൊണ്ട് പണിത മജ്ജ,ഞരമ്പ്
തീഗോളം പോലൊരു തല
ചക്രങ്ങൾ കൊണ്ട് കാലുകൾ
ചരിത്രമോ ദർശനമോ സാഹിത്യമോ
ട്രേഡ് സെൻററോ പൗരത്വമോ മസ്ജിദോ മന്ദിറോ ഏതുമാകാം
ഒന്നുകിൽ നീ
അല്ലെങ്കിൽ ഞാൻ
ഇത് തീപാറും പന്ത്
തോറ്റാൽ ഡെത്ത് പെനാൽറ്റി
നാളത്തെ കളി
നാളത്തെ കളിയിൽ
മെസ്സിയും നെയ്മറും എംബാപ്പയും റൊണാൾഡോയും ഉണ്ടായേക്കില്ല
പന്തുകൾക്ക് പകരം മിസൈലുകൾ,ബോംബുകൾ,
അതിനേക്കാൾ സൂക്ഷ്മമായതെന്തോ
കളിക്കളത്തിൽ റോബോട്ടുകൾ, അവരുടെ അനന്തരവന്മാർ
കാണികൾ വേണ്ട
കാഴ്ച മാത്രം
കൈയടിയില്ല
എണ്ണങ്ങൾ മാത്രം
കളി കഴിഞ്ഞ് പിരിഞ്ഞ് പോയേക്കില്ലാരും
ആരവങ്ങൾ ഒടുങ്ങിയേക്കില്ലൊരിക്കലും
ഒരൊറ്റ ദിവസം കൊണ്ട് ലോകക്രമം മാറും
കളിക്കുമുമ്പത്തെ റിഹേഴ്സൽ കണ്ട്
നാമിരിക്കും നേരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.