ബെംഗളൂരു: 37കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഗോഡൗൺ സ്ട്രീറ്റിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്.
ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് വിട്ട് ഇറങ്ങിയതായിരുന്നു യുവതി. യെലഹങ്കയിലേക്ക് പോകുന്ന ബസിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ സഹായം വാഗ്ദാനം ചെയ്യുകയും വഴി കാണിക്കാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടികൊണ്ടുപോയി ഗോഡൗൺ സ്ട്രീറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച ശേഷം ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും ആഭരങ്ങളും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞു. യുവതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി ബെംഗളൂരു പൊലീസ് കമീഷണർ ബി ദയാനന്ദ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പി സംസ്ഥാനം ഭരിച്ചിരുന്നപ്പോൾ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലേയെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. സിദ്ധരാമയ്യ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോകൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും പെൺകുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലെന്നും കസേരയിൽ മുറുകെപ്പിടിച്ച് ഇത്തരമൊരു മോശം ഭരണം നിങ്ങൾ എത്രനാൾ തുടരുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.