ഇടുക്കിയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ചവർക്കും കുത്തേറ്റു

നെടുങ്കണ്ടം: ഇടുക്കി തൂക്കുപാലത്ത് ഓട്ടോഡ്രൈവറെ കുത്തിക്കൊന്നു. രതീഷ് ചന്ദ്രന്‍(35) ആണ് മരിച്ചത്. കൊല നടത്തിയ ശേഷം കഠാരയുമായി താണ്ഡവമാടിയ കല്ലുമ്മേകല്ല് അനൂപിനെ നെടുങ്കണ്ടം പൊലീസ് എത്തി പിടികൂടി. ഞായറാഴ്ച വൈകിട്ട് ഓട്ടോ തടഞ്ഞുനിര്‍ത്തി ഓട്ടോയില്‍ വെച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

ഇവര്‍ ബന്ധുക്കളാണെന്നും കുടുംബ പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ആക്രമണം തടയാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കും കുത്തേറ്റു.

ഞായറാഴ്ച്ച വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രന്‍ ആണ് അനൂപ്.

ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നം ഉണ്ട്. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണില്‍ വച്ച് വാഹനം തടഞ്ഞുനിര്‍ത്തി രതീഷിനെ പലതവണ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രതീഷിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവര്‍ക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Auto driver stabbed to death in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.